: ആദീ… അവളുടെ അച്ഛനെ അറിയിക്കണ്ടേ
: വേണം.. പക്ഷേ എവിടാണെന്നുവച്ചാ….ഒരു നമ്പർ പോലുമില്ലല്ലോ
: ഉം…രേണുവിന് ഭയങ്കര സങ്കടമാവും.. അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ
: ഇനി കണ്ടെത്തിയാൽത്തന്നെ മാമൻ വരുമെന്ന് തോന്നുന്നില്ല.. നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനുള്ള ഒരവസരവും ഞാനായിട്ട് ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടല്ലേ പോയത്..
: ഉം.. ഇനി എന്റെ വീട്ടിൽ വിളിച്ച് സംസാരിക്കട്ടെ… നീ ശബ്ദമൊന്നും ഉണ്ടാക്കല്ലേ
: ഇനി അവർക്ക് വല്ല എതിർപ്പും ഉണ്ടാവുമോ..
: അതിന് അവരുടെ സമ്മതം ചോദിക്കാനല്ലല്ലോ ഞാൻ വിളിക്കുന്നത്… എന്റെ തീരുമാനം പറയാനല്ലേ.. ഇന്ദു സമ്പാദിക്കാൻ തുടങ്ങിയപ്പോഴല്ലേ ആങ്ങളയ്ക്ക് പെങ്ങളോട് സ്നേഹം തോന്നിത്തുടങ്ങിയത്..
: ഇന്ദൂട്ടി അവരോട് വഴക്കിനൊന്നും പോവണ്ട.. സ്നേഹത്തോടെ സംസാരിച്ചാൽ മതി..
: എല്ലാം എന്റെ ആദി പറയുംപോലെ…
ഇന്ദു ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. അവർക്കാർക്കും വലിയ എതിർപ്പൊന്നുമുണ്ടായില്ല. എങ്കിലും കൃഷ്ണന്റെ കുടുംബത്തിൽ നിന്നുതന്നെ വേണമോ എന്ന ചോദ്യം ആങ്ങള ഉന്നയിച്ചപ്പോൾ ഇന്ദുവിന്റെ മുഖം മാറി.
: ഏട്ടാ… കൃഷ്ണന് എന്തായിരുന്നു കുഴപ്പം. ഞങ്ങൾ പിരിഞ്ഞത് എന്തിനാണെന്ന് ഏട്ടനറിയോ.. അതിന് അതിന്റേതായ കാരണമുണ്ട്. ഇനി അയാൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ ആ കുടുംബം എന്ത് പിഴച്ചു. എനിക്കറിയാം ആദിയെ. എന്റെ മോളെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ആളാ അവൻ.. ഏട്ടൻ വെറുതേ ഓരോന്ന് ചിന്തിച്ച് ഉള്ള സന്തോഷം കളയണ്ട
: അല്ലെടി ഞാൻ എതിർപ്പ് പറഞ്ഞതല്ല….നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ എനിക്കെന്താ.. നീ അവരുമായി എല്ലാം തീരുമാനിച്ച് ഉറപ്പിക്ക്. ഇവിടുന്ന് എന്ത് സഹായത്തിനും ഞാനുണ്ടാകും
: എന്ന ശരി ഏട്ടാ..നമുക്ക് വേണ്ടപോലെ ചെയ്യാം
കാര്യങ്ങളൊക്കെ വിചാരിച്ചതുപോലെ ഭംഗിയായി പോകുന്നു. ചെറുക്കനും പെണ്ണിന്റെ അമ്മയും നാട്ടിൽ ഇല്ലാത്തതുകൊണ്ട് ഉറപ്പിക്കൽ ചടങ്ങൊന്നും വലിയരീതിയിൽ നടന്നില്ല. കല്യാണത്തിന് ഒരു മാസം മുൻപ് ഇന്ദു നാട്ടിലേക്ക് തിരിച്ചു. വീണ്ടും രണ്ടാഴ്ച കഴിഞ്ഞാണ് ആദി നാട്ടിലെത്തുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ഭംഗിയായി നടക്കുന്നു. രേണുവിനായി കൃഷ്ണൻ കരുതിവച്ച വീട്ടിലൊരുക്കിയ കതിർമണ്ഡപത്തിൽ നാളെയവൾ ആദിയുടെ ജീവിതസഖിയായി മാറും. നാട്ടുകാരും കുടുംബക്കാരുമൊക്കെ സന്തോഷത്തോടെ മംഗളകർമത്തിൽ പങ്കുചേരുമ്പോൾ രേണുവിന്റെ മനസ് അച്ഛനെയോർത്ത് വിങ്ങി. തലേ ദിവസം രാത്രി ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങിയ സമയത്താണ് ആദി രേണുവിനെ വിളിച്ച് വീടിന് പുറത്തേക്കിറങ്ങാൻ പറയുന്നത്. അവൾ ഉടനെ ആരെയും ഉണർത്താതെ പതുക്കെ കതക് തുറന്ന് വീടിന് വെളിയിലെത്തി.