“നിക്ക് ആരുടേയും വേളിയാവേണ്ട… എന്തിന്റെ ലഹരിയിൽ ആണേലും, പെണ്ണുങ്ങളെ കേറി പിടിക്കുന്ന ആഭാസന് അല്ലേലും ആര് വേളിയാകാൻ..? ചാകാൻ കിടക്കുന്ന നിന്നെ ശിസ്രൂഷിക്കുന്നതു എന്റെ മനസ്സ് നിന്റെ അത്രേം ക്രൂരമല്ലാഞ്ഞിട്ടാ… എങ്കിലും ഉള്ളിന്റെ ഉള്ളിൽ എനിക്ക് നിന്നോട് വെറുപ്പാണ്…”
ശ്രീഹരിയുടെ മുഖമടച്ചു അടി കിട്ടിയ പോലെ അവൻ തല കുനിച്ചു, പിന്നെ കണ്ണുകൾ അടച്ചു. അവന്റെ മുഖത്തെ ആ ഭാവം കണ്ടപ്പോൾ തേതിക്കു ചെറിയ ഒരു നൊമ്പരം മനസ്സിൽ എവിടെയോ തോന്നി, പറഞ്ഞത് അല്പം കൂടി പോയോ..?
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ശാരീരികമായി ആകെ തകർന്നു തരിപ്പണമായ അവസ്ഥയിൽ ആത്മാഭിമാനം കൂടെ മുറിവേറ്റ ശ്രീഹരി കണ്ണുകൾ അടച്ചു തന്നെ ഇരുന്നു. അവസാനം തേതി അവർക്കിടയിലെ ആ നിശബ്ദതയുടെ വേലി പൊളിച്ചു…
“ഇതിങ്ങനെ വെച്ചോണ്ടിരുന്നാൽ പനി കൂടും… കാലിൽ നിന്നും മുള്ളു എടുത്തു കളയണം, പഴുപ്പും ഞെക്കി കളയണം… പിന്നെ കുറച്ചു നീര് വലിയാനുള്ള മരുന്നും വെച്ചാൽ, നീ സുഖപ്പെടും. ഞാൻ നിനക്ക് എന്തേലും ചെയ്തു തരാണോ..? ഇല്ലേൽ ഞാൻ പോവാ…”
മരത്തിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു ചിന്തയിൽ ആണ്ടിരുന്ന ശ്രീഹരി കണ്ണ് തുറന്നു പിന്നെ വേദനയുടെ ഛായ കലർന്ന ശബ്ദത്തിൽ അവൻ തേതിയോടു പറഞ്ഞു…
“എന്നോട് പൊറുക്കൂ ദേവീ… ഞാൻ കുറച്ചു മുൻപേ മാടമ്പി തറവാട്ടിലെ ശ്രീഹരിയായാണ് സംസാരിച്ചത്. നിന്നോട് ചെയ്ത തെറ്റിന് എന്റെ ഭാര്യാ പദവി എന്ന വിശിഷ്ട്യ പദം തരാം എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ. ഇവിടെ ഇപ്പോൾ എന്റെ ഭാര്യാ പദവിയും ഒരു ബാധ്യത തന്നെയാവും അല്ലേ..?”
ഇടക്ക് ഒന്ന് നിറുത്തി ശ്വാസമെടുത്തു കിതപ്പ് മാറ്റി അവൻ തുടർന്നു…
“ഞാൻ ആരാണ്..? ഇവിടെ നിന്റെ ദയവും കാത്തു കിടക്കുന്ന ഒരു അനാഥ പ്രാണൻ, നീ ഉപേക്ഷിച്ചാൽ ഞാൻ ഇവിടെ കിടന്നു മരിക്കും നിശ്ചയം… അല്ലേലും മരണം എന്റെ തൊട്ടടുത്തുണ്ട്, മരണത്തിന്റെ കാലൊച്ച എനിക്ക് കേൾക്കാം…”
“…എന്റെ ജീവിതം നിനക്ക് കടപ്പെട്ടതാണ്. മാനം ബലമായി പിടിച്ചു പറിച്ച നികൃഷ്ഠനെ ശിസ്രൂഷിക്കേണ്ടി വരുന്ന പെണ്ണിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും… എന്നെ ആ പാറയുടെ മേലെ എത്തിക്കാമോ അവിടെ കൂടാരത്തിൽ കത്തിയുണ്ട് അത് വെച്ച് മുള്ളെടുക്കാം..”
“…ആദ്യം അണുബാധ വേണം കളയാൻ, അല്ലേൽ പഴുപ്പ് മുഴുവൻ കാലിൽ പടരും. അതിനു അവിടെ കുപ്പിയിൽ ചാരായം ഉണ്ടാകും അത് ഒഴിച്ച് പഴുപ്പ് കഴുകി കളഞ്ഞാൽ പിന്നെ മുള്ളെടുക്കാം. എന്നെ ഒന്ന് താങ്ങുമോ ആ കൂടാരം വരെ…”