മൃഗം 10 [Master]

Posted by

“സര്‍..അങ്ങ് പേടിക്കണ്ട..ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക…അങ്ങ് ധൈര്യമായി പൊക്കോ..മോളെ ഞാന്‍ വീട്ടില്‍ എത്തിച്ചിരിക്കും” അവന്‍ അയാളോട് പറഞ്ഞു. പുന്നൂസ് നിറ കണ്ണുകളോടെ അവനെ ആലിംഗനം ചെയ്തു.

വാസു പുറത്തിറങ്ങി ഹെല്‍മറ്റ് ധരിച്ചു. പിന്നെ ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ട്‌ ചെയ്തു. പിന്നില്‍ ഡോണ കയറിയിരുന്നു. അവള്‍ പപ്പയെ കൈവീശിക്കാണിച്ചു. ബൈക്ക് ഇടിമുഴക്കം പോലെ ശബ്ദമുണ്ടാക്കി റോഡിലേക്ക് ഇറങ്ങി. അതിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറി മുറിച്ച് മുന്‍പോട്ടു കുതിച്ചു.

ഏകമകളുടെ മരണത്തോടെ ശ്മശാന തുല്യമായി ആ വീട് മാറിയിട്ട് മാസങ്ങള്‍ ആയിരിക്കുന്നു. മരിച്ചിട്ടില്ല എന്ന ഏക കാരണം കൊണ്ടുമാത്രം ജീവിക്കുന്നവരാണ് മുംതാസിന്റെ ബാപ്പ മൂസാക്കയും ഭാര്യ സുബൈദയും. അമ്പത് വയസേ ആയുള്ളൂ എങ്കിലും മൂസാക്ക എന്ന മെലിഞ്ഞ മനുഷ്യന്റെ മുഖത്ത് ഒരു മുഴുവന്‍ ആയുഷ്കാലത്തിന്റെ വേദനയും ദുഖവും കഷ്ടപ്പാടും വരച്ചു വച്ചതുപോലെ ദൃശ്യമായിരുന്നു. ദുഖത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പര്യായമായി സുബൈദ എന്ന അയാളുടെ ഭാര്യയും ഒരു പ്രതിമ പോലെ ആ ചെറിയ കൂരയുടെ വരാന്തയില്‍ കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു.
ടൌണില്‍ തട്ടുകട നടത്തി ഉപജീവിച്ചിരുന്ന മൂസാക്കയുടെ ആഗ്രഹമായിരുന്നു മകളെ പഠിപ്പിച്ചു വലിയ നിലയില്‍ എത്തിക്കണം എന്നുള്ളത്. അതിനായി അയാള്‍ രാത്രി വൈകുവോളം കച്ചവടം നടത്തി. സ്വന്തമായി ഭൂമി ഇല്ലായിരുന്ന അയാള്‍ സര്‍ക്കാര്‍ കോളനിയില്‍ ഉണ്ടാക്കിയ ചെറിയ പുരയിലയിരുന്നു താമസം. ഒരു പുതിയ സ്ഥലവും വീടും വയ്ക്കാന്‍ വേണ്ടി ചെറിയ ഒരു തുക എല്ലാ ദിവസവും അയാള്‍ മാറ്റി വച്ചിരുന്നു. മകളുടെ നിക്കാഹിനു മുന്‍പ് ഈ കോളനിയില്‍ നിന്നും മാറി രണ്ടു സെന്റ്‌ സ്ഥലമെങ്കിലും വാങ്ങി ഒരു പുര വയ്ക്കണം എന്നത് ഏറെക്കുറെ സാക്ഷാത്കരിക്കാറായ സമയത്താണ് മകള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മറക്കാനാകാത്ത ആ ദുര്‍ദ്ദിനം ഓരോ സെക്കന്റിലും അയവിറക്കിക്കൊണ്ടിരുന്ന മൂസാക്കയുടെയും സുബൈദയുടെയും മങ്ങിയ കണ്ണുകളില്‍ കണ്ണീര്‍ പോലും വറ്റിപ്പോയിരുന്നു.

“സുബൈദ..എന്തിനിങ്ങനെ ഇരിക്കുന്നു..ഞമ്മക്ക് കഞ്ഞി കുടിച്ചിട്ട് കിടക്കാം..”

നിര്‍ജീവനെപ്പോലെ ഇരുന്ന മൂസാക്കയുടെ വരണ്ട ചുണ്ടുകള്‍ പിറുപിറുത്തു. പുറത്ത് കോളനിയിലെ ബഹളങ്ങളുടെ ഇടയ്ക്കും ജീവന്റെ അംശം പോലുമില്ലാത്ത അന്തരീക്ഷത്തില്‍ ഒറ്റപ്പെട്ടിരുന്ന ആ വീട്ടില്‍ കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ കേള്‍ക്കപ്പെട്ട ആദ്യ വാക്കുകള്‍ ആയിരുന്നു അത്. തളര്‍ന്ന ശരീരത്തോടെയും മനസോടെയും സുബൈദ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആണ് വാസുവും ഡോണയും ബൈക്കില്‍ അവരുടെ വീടിന്റെ വാതില്‍ക്കല്‍ എത്തി നിന്നത്. ആരാണ് വന്നതെന്നറിയാന്‍ തലയുയര്‍ത്തി മൂസ നോക്കി. ഡോണയെ കണ്ടപ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ സജലങ്ങളായി. നിര്‍ജീവമായിരുന്ന സുബൈദയുടെ മുഖത്ത് സന്തോഷത്തിന്റെ ചെറിയ ഒരു മിന്നലാട്ടം ദൃശ്യമായി.

Leave a Reply

Your email address will not be published. Required fields are marked *