മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3
Mazhathullikal Paranja Pranayam Part 3 | Author : Candlelight
Previous Part
ദിവസങ്ങൾ കടന്നുപോയി, രണ്ടാം ശനിയാഴ്ച രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞു തിണ്ണയിൽ ഇരിക്കുവാരുന്നു ഞാനും ചാച്ചനും.
“ഇന്ന് എന്നാടാ നിനക്ക് പരിപാടി?”
“കുറച്ച് കഴിയുമ്പോ അക്കരക്കുന്നേലെ വീട്ടിൽ ഒന്നു പോണം, ഒരുപാടായില്ലേ അങ്ങോട്ട് ഒന്നു പോയിട്ട്?”
“ഞാനും വന്നേനെ, പക്ഷേ ഇന്ന് സെർവർ റൂമിലെ ഏതാണ്ട് ശരിയാക്കാൻ ആള് വരുന്നുണ്ട്”
“ഞാന്‍ വരണോ കൊണ്ടുവിടാൻ?”
“വേണ്ടടാ, ഷാജി വരുന്നുണ്ട്, നീ നേരത്തെ പറഞ്ഞപോലെ അക്കരക്ക് ഒന്നു പോയെച്ചൂ വാ”
സാരിയിൽ കൈ തുടച്ചുകൊണ്ട് അമ്മച്ചിയും പുറകെ ചിന്നുവും മുത്തും ഇറങ്ങി വന്നു.
“എന്നതാ അപ്പനും മോനും കൂടിരുന്നു പറയുന്നെ?”
ചാച്ചൻ ഇരിക്കുന്ന കസേരയുടെ അടുത്തുകിടക്കുന്ന കസേരയിലേക്കിരുന്നുകൊണ്ട് അമ്മച്ചി ചോദിച്ചു. ചിന്നുവും മുത്തും തിണ്ണയിലെ അരഭിത്തിയിലിരുന്നു.
“ഒന്നുല്ല അമ്മച്ചീ, അക്കരക്കുന്നേലെ പറമ്പിൽ പോണ കാര്യം പറഞ്ഞതാ”
“നല്ല കാര്യം, എന്നതായാലും നീ പോകുന്നതല്ലേ, ആ പെരേടെ പുറകില്‍ നിൽക്കുന്ന പുളിമരത്തേൽ പുളിയുണ്ടെ കൊണ്ടുപോരെ, ഉണക്കി വെച്ചത് തീരനായി”
“മഴയല്ലേ അമ്മച്ചീ, നോക്കട്ടെ പറ്റുവാണെ കൊണ്ടുവരാം”
എന്‍റെ ചാച്ചന്‍റെ ചാച്ചന് ആകെ ഒരനിയൻ മാത്രമാണ് ഉണ്ടായിരുന്നത്. വല്ലിച്ചാച്ഛനും വല്ല്യമ്മച്ചിയും എന്‍റെ കുഞ്ഞിലേ തന്നെ മരണപ്പെട്ടിരുന്നു. ചാച്ചന്‍റെ വീട്ടിൽ രണ്ടുപെൺപിള്ളേരും മൂന്നാൺപിള്ളേരും ആണ്. ചാച്ചൻ ഏറ്റവും ഇളയതായിരുന്നു. വല്ലിച്ചാച്ഛന്‍റെ അനിയന് (പാപ്പൻ ) നാല് പെൺപിള്ളേരായിരുന്നു. ആദ്യകാലത്ത് കുറെ കഷ്ടപ്പെട്ടെങ്കിലും പട്ടണത്തിലേക്ക് കല്യാണം കഴിച്ചു വിട്ട് ഇപ്പോ എല്ലാരും നല്ലനിലയിലാണ്. പിള്ളേരൊക്കെ കല്യാണം കഴിഞ്ഞു പോയപ്പോ അക്കരെ വീട്ടിൽ പാപ്പനും കുഞ്ഞമ്മയും ഒറ്റക്കായി. അപ്പോപ്പിന്നെ ചാച്ചൻ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പാപ്പൻ മരിക്കുന്നതിന് മുന്നേ വീടും സ്ഥലവും ചാച്ചന്‍റെ പേരില്‍ ഒസ്യത്ത് എഴുതിവെച്ചു. ഒന്നും പ്രതീക്ഷിച്ചല്ല ചാച്ചനത് ചെയ്തതെങ്കിലും പാപ്പന്‍റെ ആഗ്രഹമാണെന്ന് പറഞ്ഞു കുഞ്ഞമ്മ കയ്യൊഴിഞ്ഞു.
കുഞ്ഞമ്മയുടെ മരണശേഷം സ്ഥലം തുല്യമായി ഭാഗം വെച്ചു കൊടുക്കാന്‍ ചാച്ചൻ ശ്രമിച്ചെങ്കിലും പട്ടണത്തില്‍ താമസിക്കുന്ന അവര്‍ക്ക് ഇതൊരു പട്ടിക്കാടായിരുന്നു. എന്നാലും കയ്യിലുണ്ടായിരുന്നതും കടംമേടിച്ചതും കൂട്ടി നാല് പേർക്കും ചാച്ചൻ 10 ലക്ഷം രൂപ വീതം കൊടുത്തു. എനിക്കത് വലിയ ഇഷ്ടപ്പെട്ടില്ലെങ്കിലും ചാച്ചനും അമ്മച്ചിയും ആ പൈസ കൊടുത്തത് നിറഞ്ഞ മനസോടെ ആയിരുന്നു.