ഒരു കാര്യത്തിൽ എനിക്കു സന്തോഷം ഉണ്ടായിരുന്നു . അവൾക്കു എന്നെ ഇഷ്ടമാണ് . ഒരു പക്ഷേ നീരജ് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നില്ലയിരുന്നെങ്കിൽ അവൾ ചിലപ്പോ യെസ് മൂളിയേനെ .
അങ്ങിനെ എന്‍റെ കൂടെ ഉള്ള ഔദ്യോഗികജീവിതത്തിന്‍റെ അവസാന ദിനവും വന്നെത്തി.
അന്ന് ഓഫീസില്‍ പോകാന്‍ തോന്നിയതേ ഇല്ല.. പക്ഷേ പോകതിരുന്നാല്‍ പിന്നെ അവളെ ഇനി കാണാന്‍ പറ്റി എന്നും വരില്ല. അതുകൊണ്ടു രാവിലെ തന്നെ ഓഫീസില്‍ എത്തി ജോലി തുടങ്ങി.
അവസാനത്തെ ദിവസം ആയിരുന്നത് കൊണ്ട് അവള്‍ക്ക് ജോലി ഒന്നും കൊടുത്തില്ല ഞാന്‍. ഞാനും നല്ല തിരക്കിലായിപ്പോയി. ഉച്ചയ്ക്ക് ഓഫീസിലെ എല്ലാവരും കൂടി ഒരുമിച്ചു ലഞ്ച് കഴിക്കാം എന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒരു സെന്‍റ്ഓഫ് പാര്‍ട്ടി. അതും കഴിഞ്ഞു.
വൈകുന്നേരം ആയപ്പോള്‍ അവള്‍ എന്‍റെ കാബിനില്‍ വന്നു. പോവാണ് എന്നു പറഞ്ഞു. എന്‍റെ മനസില്‍ ഒരു സങ്കടക്കടല്‍ അലയടിക്കുകയായിരുന്നു അപ്പോ. എന്താ പറയാ എന്നു എനിക്കു ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.
“എനിക്കു എട്ടനെ (ഏട്ടന്‍ എന്നാണ് അവള്‍ എന്നെ വിളിക്കാറു. സാര്‍ എന്നു വിളിക്കരുത് എന്നു ആദ്യമേ പറഞ്ഞിരുന്നു. എനിക്കു ഈ സാര്‍ വിളി തീരെ ഇഷ്ടമല്ല. അന്നും ഇന്നും) ഇഷ്ടം ഒക്കെ ആണ്.
പക്ഷേ… ഞാന്‍ പറഞ്ഞിരുന്നില്ലേ.. നീരജിനെ എനിക്കു മറക്കാന്‍ കഴിയുന്നില്ല.. ഒരാളെ മനസില്‍ ഓര്‍ത്ത് വേറൊരാളോട് എങ്ങിനെയാ ഇഷ്ടമാണെന്ന് പറയാ? അതുകൊണ്ടാ. എന്നോടു ദേഷ്യം ഒന്നും തോന്നരുത്. ഏട്ടന്‍ ആണ് എനിക്കു ഇവിടെ പിടിച്ച് നില്‍ക്കാന്‍ എന്നെ സഹായിച്ചത്. മറക്കില്ല”
“എനിക്കു നിന്നോടു എങ്ങിനെയാ ദേഷ്യപ്പെടാന്‍ കഴിയുക? നിന്‍റെ മനസ് എനിക്കു മനസിലാക്കാന്‍ കഴിയും. നീ സന്തോഷമായി ജീവിച്ച് കണ്ടാല്‍ മതി. അത്രേ എനിക്കു വേണ്ടൂ. എവിടെ ആണെങ്കിലും നിനക്കു നല്ലതെ വരൂ. . നീ ആഗ്രഹിക്കുന്ന ജീവിതം തന്നെ നിനക്കു കിട്ടട്ടെ. ഞാന്‍ പ്രാര്‍ത്ഥിക്കാം”. അത്രയും പറഞ്ഞപ്പോ തന്നെ പൊട്ടിക്കരയാന്‍ തോന്നി എനിക്കപ്പോ. പക്ഷേ പിടിച്ച് നിര്‍ത്തിയല്ലേ പറ്റൂ. എങ്ങിനെയോ പിടിച്ച് നിന്നു.
അവള്‍ യാത്ര പറഞ്ഞു ഇറങ്ങി..
അന്ന് രാത്രി ഞാന്‍ ഉറങ്ങിയതെ ഇല്ല. പുലര്‍ച്ചെ ആയപ്പോഴെങ്ങാനും ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് ഓഫീസില്‍ പോകേണ്ടതില്ലാത്തത് നന്നായി.
പറയാന്‍ വിട്ടു പോയി. ഞാന്‍ ഓഫീസിനടുത്ത് ഒരു റൂം വാടകയ്ക്ക് എടുത്തായിരുന്നു താമസം. വീട് കുറച്ചു ദൂരെയാ. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴേ വീട്ടില്‍ പോകാറുള്ളൂ.
രാവിലെ പത്തര ഒക്കെ ആയപ്പോ മെല്ലെ കണ്ണു തുറന്നു. ഫോണ്‍ എടുത്തു നോക്കി. അതില്‍ ഒരു എസ്‌എംഎസ് വന്നു കിടക്കുന്നു. ആ സമയത്ത് വാട്സാപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
ആ മെസേജ് മായയുടെ ആയിരുന്നു.
(തുടരും)