രേണുകേന്ദു 1 [Wanderlust]

Posted by

: ഹലോ… ഈ ലോകത്തൊന്നും അല്ലെ.

: ആഹ് നീയോ…. എന്താ രാവിലെതന്നെ..

: ആഹ് ഞാൻ തന്നെ.. പിന്നെ ആരാണെന്ന വിചാരിച്ചത്…

: കാര്യം പറയെടി പോത്തേ.. നിനക്ക് ക്ലാസ്സില്ലേ

: ജാഡയാണോ മോനൂസേ..

: ഉം.. പറ പറ

: എന്നെയൊന്ന് കോളേജ് വരെ ആക്കിയേ.. ഏതോ ബസ്സിലെ ഡ്രൈവറെ ആരോ പിടിച്ച് അടിച്ചു പോലും. അതുകൊണ്ട് ഈ റൂട്ടിൽ ഇന്ന് ബസ് ഓടില്ലെന്ന കേട്ടത്.

: ആഹാ…. എന്ന നീയിന്ന് പോകണ്ട.

: ഒന്ന് വാടോ ആദിയേട്ട..

: മാമൻ ഇല്ലേ വീട്ടിൽ.. പുള്ളിയോട് പറ

: നല്ല ആളോടാ പറയണ്ടേ.. ഇന്നലെ അടിച്ചു പൂക്കുറ്റിയായിട്ടാ വന്നത്. ആൾ ഇതുവരെ എഴുന്നേറ്റില്ല. ഒന്ന് വാ ആദിയേട്ട.. ഇപ്പൊത്തന്നെ വൈകി..

 

പെണ്ണിനെ നിർത്തി സമയം കളയാതെ കൊണ്ടുവിട്ടിട്ടു വാടാ… അകത്തുനിന്നും ആരതിയുടെ ശുപാർശ. ഉടനെ അമ്മയുടെ വക ഒരു ലിസ്റ്റും. പോയിവരുമ്പോ കടയിൽനിന്നും സാധനങ്ങളും വാങ്ങണം. ഇതിലുംനല്ലത് കിവികളുടെ നാട് തന്നെയാണേ എന്നും പറഞ്ഞുകൊണ്ട് ആദി പോയി ഡ്രസ്സ് മാറിവന്നു. ലളിതാമ്മയുടെ കുഞ്ഞാങ്ങള കൃഷ്ണന്റെ ഒരേയൊരു മകൾ രേണുകയെയും കൂട്ടി ആദി കോളേജിലേക്ക് പുറപ്പെട്ടു. വഴിനീളെ രേണുവിന് പറയാനുണ്ടായത് അവളുടെ അച്ഛനെക്കുറിച്ചാണ്. ഇങ്ങനെ പോയാൽ അടുത്തുതന്നെ അമ്മയും അച്ഛനും രണ്ടുവഴിക്കാകുമെന്ന് അവൾ പറയാതെ പറഞ്ഞുവെച്ചു.

നാട്ടുകാർ  അസൂയയോടെ നോക്കികണ്ടിരുന്ന ദമ്പതിമാരാണ് കൃഷ്ണനും ഇന്ദുവും, അതിസുന്ദരിയായ ഇന്ദുവിനെ കണ്ണുവയ്ക്കാത്തവരായി ആരുമുണ്ടാവില്ല ആ നാട്ടിൽ. ഇന്ദുവിന്റെ സൗന്ദര്യത്തിന് ചേർന്ന വരനെത്തന്നെ അവൾക്ക് കിട്ടിയെന്ന് അടക്കംപറയുന്ന പെണ്ണുങ്ങളും കുറവല്ല. ഒത്ത ശരീരത്തിൽ പൗരുഷം തുളുമ്പുന്ന മുഖവും പണവും പ്രതാപവുമുള്ള സുന്ദര പുരുഷൻ, അതാണ് കൃഷ്ണൻ.  ചെറിയ പ്രായത്തിൽ ഗൾഫിൽ പോയി അധ്വാനിച്ച് കൃഷ്ണൻ നല്ലപോലെ സമ്പാദിച്ചിട്ടുണ്ട്. കൊറോണയേക്കാൾ രണ്ടുമാസം മുൻപ് നാട്ടിലെത്തിയ കൃഷ്ണന് പിന്നീട് തിരിച്ചുപോകുവാൻ സാധിച്ചില്ല. ശ്രമിച്ചാൽ പോകാമായിരുന്നെങ്കിലും അയാൾ അതിന് മുതിർന്നില്ല.

കൊറോണാനന്തരം ടൂറിസം മേഖല ഉണർവ് പ്രകടിപ്പിക്കാൻ തുടങ്ങുന്നതിന് മുൻപായി കൃഷ്ണനനൊരു ട്രാവൽ ഏജൻസി തുടങ്ങി. സ്വന്തമായി വണ്ടികളും വാങ്ങിച്ചു. ആ സമയത്തൊക്കെ ഇന്ദുവും കൃഷ്ണനുംതമ്മിൽ അസ്വാരസ്യങ്ങളുള്ളതായി ആർക്കുമറിയില്ല. ഗൾഫിൽനിന്നും ലീവിന് വരുമ്പോഴൊക്കെ കൃഷ്‌ണൻ നന്നായി മദ്യപിച്ചിരുന്നു. അത് പകൽപോലെ സത്യവുമാണ്. നാട്ടിലെത്തിയാൽ ചെറിയൊരു പ്രമാണിയുടെ പരിവേഷമാണ് കൃഷ്ണന്. കുറച്ചു കൂട്ടുകാർ എന്നുമുണ്ടാവും കൂടെ. സ്വന്തമായി വണ്ടിയുള്ളതുകൊണ്ട് കൂട്ടുകാരെയും കൂട്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപാനവും കറക്കവുമായിരുന്നു പതിവ്.

Leave a Reply

Your email address will not be published. Required fields are marked *