കള്ളു കുടിക്കാൻ ഒക്കെ എത്ര ചിലവാവുമോ അവോ? ആ ശ്രീരാമിനെ പെണക്കണ്ടായിരുന്നു. അല്ലെ അവനെ വിളിച്ച് ചോദിക്കായിരുന്നു.
കുറച്ച്നേരം ആരോ വിളിച്ച് തിരിച്ച് വരുമ്പോ, ഉണ്ണിയേട്ടൻ പേഴ്സിൽ ആകെയുള്ള ഇത്തിരി കാശെടുത്തു പോക്കറ്റിൽ വക്കുന്നു. അവൾക്കത് കണ്ട് ആകെ സങ്കടമായി. ആരേലും വിളിച്ച് കാണും. മിക്കവാറും അജുവാവും. അരവിന്ദൻ കുളിക്കാൻ കയറിയ ഗ്യാപ്പിൽ ഓടികയറി, കുറച്ച് കാശ് എടുത്ത് പോക്കറ്റിൽ വക്കുമ്പോ ഒന്നുമടിച്ചു…, ‘ഇനി വേണ്ടാന്ന് പറയോ?’, ‘വെഷമാവോ ഞാൻ കൊടുത്തത്?’. അങ്ങനെയങ്ങാനും പറഞ്ഞാ നല്ല കടികൊടുക്കണം നെഞ്ചിൽ, ‘എൻ്റയേ… ഭർത്താവാ…’ എനിക്ക് ഇതൊക്കെ ചെയ്യാം. ആരാ ചോദിക്കാൻ വരണേന്ന് ഞാൻ നോക്കട്ടെ. അവള് മുന്നിലേക്ക് വീണ മുടിയിഴകൾ ഊതിപറത്തി, കൈ ഇടുപ്പിൽകുത്തി വെല്ലുവിളിക്കും പോലെ നിന്നു.
പേഴ്സ് ഒന്നുകൂടി തുറന്ന് നോക്കി, അവളുടെ തന്നെ പടം കണ്ട് അനന്ദപുളകിതയായി പാവം മീനാക്ഷി. പ്രണയത്തിൽ എല്ലാവരും പൈങ്കിളിയാണ്, അത് പ്രണയത്തിൻ്റെ സ്ഥായിഭാവമാണ്. അത് അടക്കും മുൻപ്, അവളുടെ സരുവിനൊരു മുത്തംകൊടുക്കാനും അവള് മറന്നില്ല.
‘ഇഷ്ടം ഇള്ളോണ്ട അമ്മേ,,,, ഉണ്ണിയേട്ടനോട്, കൊറേ.. കൊറേ… ഇഷ്ടം ഇള്ളോണ്ടാ വിട്ടിട്ട് പോണത്, അല്ലാണ്ടെ മനസ്സിണ്ടായിട്ടില്ല, അതാ ഉണ്ണിയേട്ടന് നല്ലത്…. മീനാക്ഷി ഉണ്ണിയേട്ടന് ചേർന്നകുട്ടിയല്ല. എന്നെ പറ്റിയെല്ലാം അറിഞ്ഞാ, ഉണ്ണിയേട്ടനും ചെലപ്പോ ന്നെ വെറുപ്പായാ, അതെനിക്ക് താങ്ങാൻ പറ്റില്ല. ഇത്ര നാളും, ആര് വെറുത്താലും ക്ക് ഒരു കുഴപ്പം ഇണ്ടാർന്നില്ല, പക്ഷെ ഉണ്ണിയേട്ടൻ വെറുത്താ അങ്ങനെയല്ല, ൻ്റെ അത്മാവിന് പോലും ശാന്തികിട്ടില്ല.’ ഈറനായ കണ്ണുതുടച്ച് പുറത്ത്പോയി കുട്ടികളെ കളിപ്പിച്ചിരുന്നു. എന്ത് രസാ അവരുടെ ഓരോ കാര്യങ്ങൾ.
ഇതെല്ലാം ഓർത്ത് അരവിന്ദൻ പോകുന്നത് നോക്കിനിൽക്കുന്ന മീനാക്ഷിയുടെ തോളിൽ ഒരു കൈവന്നു വീണു. ചേച്ചിയാണ്.
“ആഹാ… എന്താണ് കാല്പ്നിക പ്രേമാന്തരീക്ഷം, മഴയത്ത് ഈറനണിഞ്ഞ് നടന്നകലുന്ന കാമുകനായ നായകനും. ജാലകപാളികളിലൂടെ അവനെ ഒളികണ്ണെറിയുന്ന നായികയും.”
മീനാക്ഷി ചുമ്മാ ചിരിച്ചു “ചേച്ചി സിവിൽ സർവീസിന് മലയാളം ആയിരുന്നോ ഐശ്‌ചിക വിഷയം”