“ അത് എനിക്കും അറിയില്ല മീനാക്ഷി. അവൻ എല്ലാം കഴിക്കും. ഒരു പരാതിയും പറയാറില്ല, ആരും അങ്ങനെ അവനോട് അഭിപ്രായോം ചോദിക്കാറില്ല.” ചേച്ചി കൈ മലർത്തി.
അവർ രണ്ടുപേരും ചിന്തയിലാണ്ടു….
******
“അരവിന്ദന് ജീവിതത്തിൽ എന്തിനോടെങ്കിലും കൊതി തോന്നിയിട്ടുണ്ടെങ്കിൽ അത് മീനാക്ഷിയോട് മാത്രമാണ്.” അവൻ വെറുതെ ചുവന്നുതുടുത്ത അസ്തമന സൂര്യനെ നോക്കിപറഞ്ഞു. ആ വാക്കുകൾ സന്ധ്യാമാരുതനിൽ ലയിച്ച് ഇല്ലാതെയായി.
മഴയിങ്ങനെ പെയ്യാൻ ഉരുണ്ട് കൂടി നടപ്പാണ്. അത് കൊണ്ട് തന്നെ വീടെത്തുമ്പോഴേക്കും സാധാരണയിലും കൂടുതൽ ഇരുട്ട് വന്ന് മൂടി. വഴിതന്നെ ശരിക്ക് കാണാതെയായി.
പടിപ്പുരയിലെത്തിയപ്പോൾ ഒരു കുഞ്ഞുവിളിക്കും പിടിച്ച് മീനാക്ഷി തെക്കേതൊടിയിലെ സർപ്പകാവിൽ വിളക്ക് വെക്കാൻ പോകുന്നത് ഒരു മങ്ങിയ കാഴ്ചയായി കണ്ടു. സർപ്പകാവിലെങ്കിൽ അവിടെ, ഇവളെ തനിച്ചൊന്ന് കിട്ടാൻ എത്രനേരമായി ഞാൻ കൊതിക്കുന്നു. അവക്ക് ആണെങ്കി ഇവിടെ വന്നേപിന്നെ എന്നെ യാതൊരുവിധ ഭാവവും ഇല്ല. ഇന്നത് തീർത്ത് കൊടുക്കണം. ഞാൻ തിരക്കിട്ട് മുണ്ടും മടക്കികുത്തി, ആങ്ങേറ്റത്തെ മതിലിനെ ലക്ഷ്യമാക്കി നടന്നു. പണ്ട് എൻ്റെ സ്ഥിരം നടവഴിയിതായിരുന്നു.
മതിൽ ചാടി, പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവൾക്കരിയിലെത്തി. കരിയിലകൾ മൂടിയ പന്നഗത്തട്ടുകളിൽ ഒരു കൽവിളക്ക് മാത്രം അവളെ നോക്കി കൺചിമ്മി. ശ്വാസഗതി കേട്ട് ഞെട്ടിതിരിഞ്ഞ അവളെ അരയിൽ കൈചുറ്റി ഞാൻ ചേർത്ത്പിടിച്ചു. പതിഞ്ഞ് കത്തുന്ന എണ്ണത്തിരികളുടെ മങ്ങിയവെട്ടത്തിൽ ആ മുഖതാവിൽ നാണത്തിൻ്റെ നിഴൽരാജികൾ പിറന്നുവീണു.
കാവിൽ കുളിക്കഴിഞ്ഞീറൻ മാറാത്ത ആഞ്ഞിലി, പരാദങ്ങൾ പടർന്നിറങ്ങിയ കറുത്ത മുടിയഴിച്ചിട്ടുണക്കി. വരണ്ട് പുറ്റയടർന്ന പാഴ്ച്ചില്ലകളിൽ രാപക്ഷികൾ ചേക്കേറി. കാവിലാകവെ ശൃംഗാരത്തിൻ്റെ പാലപൂത്തു, അതിന്റെ ദൈവീക സൗരഭ്യം സിരകളിൽ, നിണത്തിൽ അഗ്നിയെന്നോണം പടർന്നു.
അധരങ്ങളിലെ ഇത്രനേരം കാണാഞ്ഞതിലുള്ള പരിഭവം ഞാൻ മുത്തിയെടുത്തു. കാട്ട്തേനിൻ്റെ രുചി. ചുമന്ന്തുടുത്ത ആ അധരങ്ങളും, അർദ്ധനിമീലിതങ്ങളായ നയനങ്ങളും, മുഖത്തെ രക്തപ്രസാദവും പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു.