‘വിട്ട് കൊടുക്കില്ല, അത് മരണത്തിനാണെങ്കിൽ പോലും’
*******
ബസ്സ് തിരിച്ച് യാത്ര തുടങ്ങിയിരുന്നു. അപ്പോളാണ് ആരോ ചാടിയെന്ന് പറഞ്ഞ്, ബസ്സിലെ കിളി തലക്ക് കൈവച്ചത്. മീനാക്ഷിക്ക് തലയിൽ കൊള്ളിയാൻ മിന്നി.
‘ഈശ്വരാ അരവിന്ദേട്ടൻ.’
അവളൊന്നു മരവിച്ചിരുന്നുപോയി.
ബസ്സ് നിർത്തി കണ്ടക്ടർ ഇറങ്ങി നോക്കി. ആരുമില്ല, പുഴയുടെ വേഗത ആയാൾ കണക്ക്കൂട്ടിയതിലും എത്രയോ ഇരട്ടിമടങ്ങായിരുന്നു. അപ്പോഴാണ് വലത്തേയറ്റത്ത് ഒരു മാട് പൊന്തിവന്ന് കരക്ക് നീന്താൻ നോക്കിയത്, അതിനാ ശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല ഒഴുക്കിൽപെട്ട് നീങ്ങിപോയി. ആശ്വാസത്തോടെ കണ്ടക്ടർ തിരിച്ച് വന്ന് കിളിയെ കളിയാക്കി ബസ്സിലേക്ക് കയറുമ്പോളാണ്, പേടിച്ച് സ്വബോധം നഷ്ടപ്പെട്ടിരുന്ന മീനാക്ഷി ചാടിയെഴുന്നേറ്റ്, ഓടിപിടഞ്ഞ് ഇറങ്ങാൻ എതിരെവന്നത്.
“അത് മാടാണു പെങ്ങളെ. ഇവനൊരു മണ്ടത്തരം പറ്റിയതാണ്. പെങ്ങളെറങ്ങണ്ടാ.”
ഒന്നു ശങ്കിച്ച് മീനാക്ഷി “ഇല്ല, അത് എന്റെ ആരെങ്കിലും ആണെങ്കിലോ, എനിക്കിവിടെ എറങ്ങണം.”
“പെങ്ങൾക്കു ഇവിടെ പരിചയത്തിൽ പശുക്കളൊന്നും ഇല്ലല്ലോ, അങ്ങനെയുണ്ടെങ്കിൽ ഇറങ്ങിക്കോ, ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്, അത്ര ഉറപ്പാണ്, അതൊരൊന്നാന്തരം പശുവാണ്. മലവെള്ളത്തിൽ ഇതൊരു സ്ഥിരം കാഴ്ചയാണ്, അടുത്തകരയിൽ ആരെങ്കിലും അതിനെ പിടിച്ച് കയറ്റും. അതിനെ അവർക്കെടുക്കാം, അതീ പുഴയുടെ നിയമമാണ്. പെങ്ങളിവിടെ ആദ്യായിട്ടായോണ്ടാ പെട്ടന്ന് പേടികയറിയത്.”
മീനാക്ഷി ഒന്നു ശങ്കിച്ചു നിന്നു. അവളപ്പുറത്തെ കരയിലേക്ക് നോക്കി, അവിടെ അരവിന്ദനിന്നലെയിട്ട അതേ നിറത്തിലെ ഷർട്ടിട്ട്, ആരോ പുഴയിലേക്കും നോക്കിനിൽപ്പുണ്ട്.
“ ശരിയാണ് ചേച്ചി, ഞാൻ പെട്ടന്ന് പശൂനെ കണ്ട് മനുഷ്യനാന്ന് വച്ചു, അത് പറഞ്ഞ് ചേച്ചി എറങ്ങണ്ട, ഇനിയീ ബസ്സ് പോയാ, വേറെ ബസ്സ് വരോന്നെന്നെ അറിയില്ലാട്ടാ, എല്ലാടത്തും മഴപെയ്ത്, വെള്ളംകേറിയിരിക്കാണ്. ഞാൻ പറയാനുള്ളത് പറഞ്ഞു.”
അവളെ സ്റ്റാൻറ് വരെ കണ്ടിരിക്കാം എന്ന് ആഗ്രഹം തോന്നിയ കിളിയും, കണ്ടക്ടറെ സമ്മതിച്ച് കൊണ്ട് ഏറ്റുപിടിച്ചു. അല്ലെങ്കിലും ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ വായിനോക്കുന്ന ആരും, അവളപ്പോൾ കടന്ന്പോയി കൊണ്ടിരിക്കുന്ന ദുർഘടാവസ്ഥയെ അറിയണമെന്നില്ലല്ലോ. ദുഃഖത്തിലും, ആധിയിലും, കണ്ണീരിലും പോലും പെണ്ണിനഴക് കൂടുകയേ ഉള്ളു.