അപ്പോഴാണ് എന്റെ അച്ഛന്‍റെ മുഖം എന്റെ മനസ്സിലേക്ക് കടന്ന് വന്നത്, ഒപ്പം ചേറിയൊരു വേദനയും എന്നില്‍ ചേക്കേറി.
കോളേജിൽ ആദ്യ വര്‍ഷം കഴിഞ്ഞ സമയത്താണ് എന്റെ അച്ഛന്‍ എന്നെ ദുബായിലേക്ക് കൊണ്ടുവന്നത്, വന്ന അന്ന് തന്നെ പ്രഷോബ് ചേട്ടനെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു. പ്രഷോബ് ചേട്ടനും അച്ഛനും നല്ല ഫ്രണ്ട്സ് ആയിരുന്നു.
അച്ഛന്‍റെ കമ്പനിയെ ഏറ്റെടുക്കാന്‍ വേണ്ടിയാണ് അച്ഛൻ എന്നെ ഇവിടെ കൊണ്ടുവന്നതെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി.
തന്റെ മരണമടുത്തു എന്ന ഉള്‍വിളി കാരണമാവാം അച്ഛൻ അങ്ങനെ ചെയ്തത്.
മൂന്ന് മാസത്തെ വിസിറ്റ് വിസയിലാണ് ആദ്യം അച്ഛൻ എന്നെ കൊണ്ട് വന്നത്.
ആ മൂന്ന് മാസത്തിനിടയിൽ അച്ഛൻ എന്നെ കൊണ്ട് ഡ്രൈവിങ് ലൈസന്‍സ് എടുപ്പിച്ചു, ആദ്യം കമ്പനി സ്റ്റാഫ്സിനെയും ശേഷം കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ക്ലയന്‍റ്സിനേയും അച്ഛൻ എനിക്ക് ഇൻറ്റ്റഡൂസ് ചെയ്തും തന്നു. കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് തന്നിട്ട് എന്നെ കൊണ്ട് ഓരോന്നും നടത്തിച്ചു.
മൂന്ന് മാസം കഴിഞ്ഞതും, പിന്നെയും മൂന്ന് മാസത്തെ വിസിറ്റ് വിസ തന്നെയാണ് എടുത്തത്.
അങ്ങനെ രണ്ടാമത്തെ വിസിറ്റ് വിസ കഴിയും മുൻപ് എന്റെ വിസ പ്രോസസും കമ്പനി ലൈസന്‍സ് എന്റെ പേരിലേക്ക് മാറ്റുന്നതും എല്ലാം ദ്രുതഗതിയില്‍ നടത്തി അച്ഛൻ പൂര്‍ത്തിയാക്കി.
അച്ഛന്‍റെ വിസ ക്യാൻസലായി. പിന്നെ മൂന്ന് മാസത്തെ വിസിറ്റ് വിസ എടുത്തിരുന്നു.
അതിനുശേഷം മാത്രമാണ് അച്ഛന്‍റെ മുഖത്ത് ആശ്വാസവും സമാധാനവും ഞാൻ കണ്ടത്.
എല്ലാം എന്റെ പേരിലേക്ക് മാറ്റി രണ്ടാഴ്ച കഴിഞ്ഞിരുന്നു. ഞാൻ ദുബായില്‍ വന്ന ശേഷം ആദ്യമായി അച്ഛൻ എന്നെ അടുത്തുള്ള പാർക്കിലേക്ക് കൂട്ടിക്കൊണ്ടു പോയി. പക്ഷേ ഒറ്റയ്ക്ക് ഞാൻ പലവട്ടം ആ പാർക്കിൽ പോയിട്ടുണ്ടായിരുന്നു.
അവിടെ വച്ച് അച്ഛൻ എന്നോട് ഗൌരവത്തോടെ പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്—,
“ഈ കമ്പനിയെ നി നല്ല നിലയില്‍ നടത്തി കൊണ്ടു പോകുമെന്ന വിശ്വാസവും എനിക്കുണ്ട്, വിക്രം. പക്ഷേ നമ്മുടെ കൈയിലിരിപ്പ് പോലെയായിരിക്കും നമ്മൾ ഉയരത്തിൽ എത്തുന്നതും, നശിക്കുന്നതും എന്ന് മറക്കരുത്. അതുമാത്രം എപ്പോഴും നീ മനസ്സിൽ വയ്ക്കണം, മോനേ.”