*** *** *** *** ***
സകലസമസ്യകളും അവസാനിച്ച സമാധാനത്തോടെ റോഷൻ തന്റെ വാസസ്ഥലത്തേക്ക് വണ്ടി ഓടിച്ചു. റേഡിയോയിൽ നിന്നും അന്നേരം “വെള്ളം” സിനിമയിലെ “ആകാശമായവളെ…” എന്ന പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
പാട്ടിന്റെ വരികൾക്കൊപ്പം, അവന്റെ മനസ്സിലേക്ക് അഞ്ജുവിന്റെ ചിന്തകൾ കടന്നുവന്നു. ഒരിക്കലും ഒടുങ്ങാത്ത പ്രഹേളികയായി അവൾ ഇപ്പോഴും തന്റെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്ന വിവരം അലവലാതി അവനെ വിളിച്ചോർമ്മിപ്പിച്ചു.
ഒരു നിമിഷം… അവൻ ഫോൺ എടുത്ത് അവളെ ഡയൽ ചെയ്യാൻ ഒരുങ്ങി. ശേഷം എന്തോ ചിന്തിച്ച് ആ ശ്രമം ഉപേക്ഷിച്ചു.
അവൻ ആക്സിലേറ്റർ അമർത്തി ചവിട്ടി… കാറിന്റെ റിയർ വ്യൂ മിററിൽ, അവന്റെ പേരെഴുതിയ ലോക്കറ്റ്, പാട്ടിന്റെ താളത്തിനനുസരിച്ചു അപ്പോഴും ആടിക്കൊണ്ടിരുന്നു.
*
ഇങ്ങ് വിമലിന്റെ വീട്ടിൽ, ഒരു സിഗരറ്റും പുകച്ച് അതേ പാട്ട് തന്നെ കേട്ടിരിക്കുകയായിരുന്നു അഞ്ജു, അപ്പോൾ.
കത്തി ഒടുങ്ങാറായ സിഗരറ്റിൽ നിന്നും പുതിയൊരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട്, അവൾ ഒരു നിമിഷം തന്റെ ഫോണിലേക്ക് നോക്കി. ആരുടെയോ വിളി കാംക്ഷിക്കുന്ന പോലെ….
അവൾ റോഷനോട് പറഞ്ഞ കഥയിലെ ഡിപ്രഷൻ കാലഘട്ടത്തെ വിളിച്ചോതും വിധം ആഷ് ട്രേയിൽ സിഗരറ്റ് കുറ്റികൾ നിറഞ്ഞിരുന്നു. അവളുടെ കണ്ണുകളും കലങ്ങി മറിഞ്ഞിരുന്നു… ഇനി കരയാൻ കണ്ണുനീർ ബാക്കിയില്ലെന്ന് വിളിച്ചോതും വണ്ണം.
ഇല്ല…. അവനിനി വരില്ല’, അവൾ സ്വയം പറഞ്ഞു.
അവളൂതി വിട്ട പുകച്ചുരുളുകൾ, ആ നരച്ച ചുമരിന്റെ ഭാഗമായി, എന്നന്നേക്കുമായി അലിഞ്ഞു ചേർന്നു….
പശ്ചാത്തലത്തിൽ, അപ്പോഴും ഷഹബാസ് അമൻ പാടിക്കൊണ്ടിരുന്നു.
🎵ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞു പോയി.. ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി.. ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ…🎵
(അവസാനിച്ചു….)
. . . . . . . . . . . . . . . . . . . . . . . . *** *** *** *** *** എല്ലാം കഴിഞ്ഞ് തളർന്ന് റൂമിലെത്തിയ റോഷൻ, സോഫയിൽ ഒന്ന് മയങ്ങാൻ തുടങ്ങിയ നേരത്താണ്, രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ഫോൺ റിംഗ് ചെയ്തത്.