“ഇതിൽ ഉള്ള ഗേറ്റ് എവിടെയാണെന്ന് കാണിച്ചു തരുമോ?”
“മോള് പേടിക്കേണ്ട, ഞാനും ദോഹയിലേക് തന്നെയാണ് പോവുന്നത്, എന്റെ കൂടെ വന്നോളൂ”
ചിരിച്ചു കൊണ്ടുള്ള അവരുടെ മറുപടി കേട്ടപ്പോൾ തലയിൽ തണുത്ത വെള്ളം കോരി ഒഴിച്ച പോലെയാണ് അപർണക്ക് തോന്നിയത്. ഒരു കയ്യിൽ ബാഗും മറു കയ്യിൽ സാരിയുടെ അറ്റവും മുറുകെ പിടിച്ചു കൊണ്ട് അപർണ അവരുടെ ഒപ്പം മുന്നോട്ട് നീങ്ങി.അവളുടെ മുടിയിൽ നിന്നും ഉള്ള കാച്ചിയ എണ്ണയുടെ മണം അവിടെയാകെ പടർന്നു പിടിച്ചു കൊണ്ടിരുന്നു.
*******************
ഇത് അപർണയുടെ കഥയാണ്….അപ്പു……
സുരേഷ് – ലക്ഷ്മി ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയ കുട്ടി. ചേച്ചിയായ അനുവിനെക്കാളും ലാളനയും സ്നേഹവും കിട്ടിയാണ് അപർണ വളർന്നത് . അതിനു കാരണവും ഉണ്ട്, എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് എട്ടാം മാസമാണ് അവൾ പിറന്നു വീണത്, പിന്നീട് ഒരു മാസത്തിനു ശേഷം
പലരുടെ പ്രാത്ഥനയുടെയും ഡോക്ടർമാരുടെ പരിശ്രമത്തിന്റെയും ഫലമായാണ് ആ കുരുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. തൃശ്ശൂരിലെ അവരുടെ ഉൾ നാടൻ ഗ്രാമത്തിലെ ഒട്ടു മിക്ക സാംസ്ക്കാരിക പ്രവർത്തങ്ങങ്ങളിലും ഉത്സവ പരിപാടികളിലും എപ്പോഴും മുന്നിൽ കാണുന്ന ഒരാളായിരുന്നു സുരേഷ്. അത് കൊണ്ട് തന്നെ സുരേഷ് എവിടെ പോയാലും പുള്ളിക്കാരന്റെ സൈക്കിളിന്റെ മുന്നിലുള്ള ചെറിയ സീറ്റിൽ കാഴ്ചകൾ കണ്ടു കൊണ്ട് കുഞ്ഞു അപ്പുവും ഉണ്ടാവും, അത് കൊണ്ട് തന്നെ നാട്ടിലുള്ള പലർക്ക്കും അപ്പുവിനെ അറിയാം …
അപ്പു വളർന്നു 3 വയസ്സ് ആവുന്നതിനു മുൻപേ സുരേഷ് ഒരു അപകടത്തിൽ വെച്ച് മരണപെട്ടു . സ്വന്തമായി ഒരു വീട് വെക്കുന്നതിനു വേണ്ടി വരുത്തി വെച്ച കടങ്ങളും രണ്ടു പെൺമക്കളെയും ലക്ഷ്മിക്ക് നൽകിയാണ് സുരേഷ് അവരെ വിട്ടു പോയത്. ബന്ധുക്കളും അയൽവാസികളും പറയുന്നത് അപ്പുവിന് 2 അമ്മമാർ ഉണ്ട് എന്നാണ്..അത് ഏറെ കുറെ ശെരിയുമാണ്. സുരേഷിന്റെ മരണ ശേഷം മാനസികമായി ഒരു പരിധി വരെ തളർന്നു പോയ ലക്ഷ്മിയെക്കാൾ കൂടുതൽ അപ്പുവിനെ ശ്രദ്ധിച്ചിരുന്നത് അവളെക്കാൾ 8 വയസ്സിനു മുതിർന്ന ചേച്ചി അനുവാണ്.