ആറാം മാസമായപ്പോഴേക്കും ഡാഡി ഏല്പിച്ചിരുന്നതുപോലെ പൊള്ളാച്ചി അടുത്തുള്ള ഗ്രാമത്തിൽ പോയതും. അവിടെ വീട്ടിലെ പ്രസവവും, രാജീവേട്ടൻ ആശുപത്രിയുടെ മുന്നിൽ കാത്തുനിന്നതും. കുട്ടിയെ ഒളിപ്പിച്ചതും, ഒടുക്കം ഒരു കുഴപ്പവും കൂടാതെ എല്ലാം നന്നായി നടന്നതുമെല്ലാം ഇന്നലെ നടന്നതുപോലെ അവളുടെ കണ്ണിൽ നിറഞ്ഞു. അവൾക്ക് ബെന്നിയെ ഓർമ്മ വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾക്ക് പെട്ടെന്ന് ഡാഡിയെ മിസ് ചെയ്തു. ഡാഡിയെ കെട്ടിപ്പിടിച്ചു കരയാൻ തോന്നി. ഇനിയൊന്നു വിളിക്കാൻ പോലും ഒരു കോണ്ടാക്ടും ബാക്കി വെച്ചില്ലല്ലോ അവൾക്ക് വല്ലാത്ത വിഷമം തോന്നി. എല്ലാം ആരോടെങ്കിലും ഒന്ന് തുറന്നുപറയാൻ പറ്റിയെങ്കിൽ അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
“ഗീതുമോളെ,” അടുക്കളയിലേക്ക് കടന്നുവന്ന ലീല ഒരു സ്മാർട്ട് ഫോണ് ഗീതുവിന് നേരെ നീട്ടിക്കൊണ്ട് തുടർന്നു, ” ദേ ഇതേല്, വാട്‌സ്ആപ്പ് തുറന്നിട്ട് മഞ്ജു എന്നൊരു പേര് കാണും. ആ കൊച്ചിന് നമ്മുടെ അസോസിയേഷൻ പ്രസിഡന്റിന്റെ നമ്പർ ഒന്ന് അയക്കാമോ? ആങ്ങളയുടെ മോളാണ്. ഒരു ജോലിക്കാര്യത്തിനാണ്. എനിക്ക് ഈ ഫോണൊന്നും ഒട്ടും പരിചയമില്ല. അതാ .”
“പുതിയ ഫോണൊക്കെ ആയല്ലേ, അയ്യപ്പേട്ടൻ വാങ്ങിയതാണോ,” ഗീതു ഫോണ് വാങ്ങി വാട്സാപ് തുറന്നുകൊണ്ട് ചോദിച്ചു.
“അയ്യപ്പേട്ടൻ കുറെ വാങ്ങും, കുപ്പി. ഇത് രാജീവ് മോന്റെ ചേട്ടൻ രാഹുൽ സർ ഇത്തവണ വന്നപ്പോ ഒരു പുതിയ ഫോണ് അവിടുത്തെ അമ്മയ്ക്ക് വാങ്ങിക്കൊടുത്തു. അമ്മയുടെ പഴയ ഫോണ് സുനിലിന് കൊടുത്തു. ഇത് അവന്റെ പഴയ ഫോണ് ആണ്. എനിക്കാണെങ്കിൽ ഈ തോണ്ടുന്ന ഫോണ് ഒട്ടും പരിചയമില്ല. ഇതുതന്നെ സുനിക്കുട്ടൻ ശരിയാക്കി തന്നതാ. മോൾ ഒഴിവുപോലെ ഒന്ന് പഠിപ്പിക്കാൻ നോക്കണേ.”