ആ മുറ്റം ഒരു യുദ്ധക്കളമായി മാറി..
തങ്ങൾക്ക് വേണ്ടിയാണ് കുട്ടിരാമനും, കുമാരനും ഈ പോരാടുന്നതെന്നറിഞ്ഞ അടിയാന്മാരിൽ ചിലർ അവർക്കൊപ്പം കൂടി.. മറ്റു ചിലർ തമ്പ്രാക്കളോടെതിർക്കുന്നത് പാപമാണെന്ന പേടിയിൽ മാറി നിന്നു.. കുമാരന്റെയും, കുട്ടിരാമന്റെയും കയ്യിലിരുന്ന കഠാരകൾ വിശ്രമമില്ലാതെ ഉയർന്ന് താഴ്ന്നു.. തമ്പ്രാക്കളുടെ രക്തമൊഴുകി ആ മണ്ണ് ചുവന്നു.. തിരിച്ചടിക്കാനിറങ്ങിയ പത്തെണ്ണത്തിനേയും അവർ കൊന്നു.. അടിയാന്മാരിൽ നാല് പേർക്കും ജീവൻ നഷ്ടമായി..
“കുമാരാ… അവരെയിനി ബാക്കി വെക്കണ്ട… തീർത്തേക്കാം… “..
കോലായിൽ പേടിച്ചരണ്ട് നിൽക്കുന്ന രണ്ട് കുട്ടിത്തമ്പ്രാക്കളെ നോക്കി കുട്ടിരാമൻ അലറി.. ചോരയിറ്റുന്ന കഠാരയുമായി കുമാരൻ കോലായിലേക്ക് കയറി..
“ഞങ്ങൾക്കും ജീവിക്കണം… അന്തസായി… അതിന് സമ്മതിക്കാതിരുന്നവരാ ആ ചത്ത് മലച്ച് കിടക്കുന്നത്…തമ്പ്രാനും അടിയാനും മനുഷ്യരാണെന്ന് നിങ്ങൾക്കെങ്കിലും ബോധ്യമുണ്ടാകണം… നിങ്ങളും ഞങ്ങളെ ചവിട്ടിയരക്കാനാണ് ഭാവമെങ്കിൽ ഈ ഗതി തന്നെയായിരിക്കും നിങ്ങൾക്കും… ഒരു കുമാരൻ ചത്താലും, ഒരു കുട്ടിരാമൻ ചത്താലും അടിയാൻ കുലത്തിൽ ഇനിയും ആണുങ്ങൾ ജന്മമെടുക്കും… ഞങ്ങൾക്ക് തുല്യത വേണ്ട… പക്ഷേ മനുഷ്യരെന്ന പരിഗണ വേണം… അന്തസോടെ ജീവിക്കാൻ അനുവദിക്കണം…”..
കുമാരൻ രണ്ട് കൊച്ചു തമ്പ്രാക്കളേയും ഒന്ന് തൊഴുതു.. പിന്നെ ചോരയിറ്റുന്ന കഠാര അരയിൽ തിരുകി നിലത്ത് ചിതറിക്കിടക്കുന്ന കബന്ധങ്ങൾക്കിടയിലൂടെ പുറത്തേക്ക് നടന്നു.. പിന്നാലെ കുട്ടിരാമനും.. കോലോത്തെ മുഴുവൻ തമ്പ്രാക്കളേയും കൊന്ന് ആ യോദ്ധാക്കൾ ഇറങ്ങിപ്പോവുന്നത് ജാലകത്തിലൂടെ മീനാക്ഷി ആരാധനയോടെ നോക്കി…