ഒരു വൈകുന്നേരം, തന്റെ ബിസിനസ് കാര്യങ്ങൾ നോക്കുന്ന വിനീതിനെ അനന്തു അടുത്തേക്ക് വിളിച്ചു.
“വിനീത്, ശാലിനിയുടെ അവസ്ഥ എന്താണ്?”
വിനീത് ഒരു നിമിഷം മടിച്ചു നിന്നു. “അവൾ പുറത്തിറങ്ങാറില്ല അനന്തു. അവളുടെ അമ്മ മാനസികമായി തകർന്നു. നീയയച്ച വീഡിയോകൾ കണ്ടിട്ടാണോ എന്നറിയില്ല, ശാലിനിയുടെ അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലാണ്. അവൾ ഇപ്പോൾ ഒരു മെഴുകുതിരി പോലെ ഉരുകിത്തീരുകയാണ്.”
അനന്തു വിൻഡോയിലൂടെ ദൂരേക്ക് നോക്കി. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. “അവൾ അനുഭവിക്കണം വിനീത്. പത്ത് വർഷത്തെ എന്റെ കാത്തിരിപ്പിനും പ്രണയത്തിനും അവൾ ഇട്ട വില ആ ഗോവയിലെ രാത്രികളായിരുന്നു. എന്റെ വിശ്വാസത്തെ പിച്ചിച്ചീന്തിയവൾക്ക് സമാധാനത്തോടെ മരിക്കാൻ പോലും അവകാശമില്ല.”
“പിന്നെ… അഖിൽ?” വിനീത് ചോദിച്ചു.
“അഖിലിനെ അവന്റെ വഴിക്കുവീട്ടു. അവൻ ഇപ്പോൾ ഒരു ശരീരമാണ്, പക്ഷേ അതിൽ മനസ്സില്ല. ഭിക്ഷയാചിക്കുന്ന ആ ചിരട്ടയിലേക്ക് വീഴുന്ന ഓരോ നാണയത്തുട്ടും അവനെ ഓർമ്മിപ്പിക്കുന്നത് അവൻ കൊച്ചിയിൽ പടുത്തുയർത്തിയ ആ വ്യാജ സാമ്രാജ്യത്തെയാകണം.”
അനന്തു തന്റെ ഡ്രോയറിൽ നിന്നും ഒരു പഴയ ഫോട്ടോ എടുത്തു. കോളേജ് കാലത്ത് അവൾ അറിയാതെ എടുത്ത ഒരു ചിത്രം. നെറ്റിയിൽ ചന്ദനക്കുറി തൊട്ട്, പുസ്തകം മാറോട് ചേർത്ത് ചിരിച്ചുനിൽക്കുന്ന ശാലിനി. ആ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അനന്തുവിന്റെ ഉള്ളിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു. പക്ഷേ, ഉടനെ തന്നെ അവൻ ആ ഫോട്ടോ കത്തിച്ചു കളഞ്ഞു.
“ഇനി പഴയ ശാലിനിയില്ല… പഴയ അനന്തുവുമില്ല.”