“ശാലിനി…”
അവൾ പതുക്കെ മുഖമുയർത്തി. “നീ വന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു നന്ദു?”
അവൻ പുഞ്ചിരിച്ചു. “നീ ഒറ്റയ്ക്കല്ല ശാലിനി. പണ്ട് മുതൽ നിന്റെ നിഴലായി ഞാനുണ്ട്. ഇനിയും ഉണ്ടാകും.”
അവർക്കിടയിൽ പ്രണയത്തിന്റെ പുതുമഴ പെയ്യുമ്പോൾ, ദൂരെ മാറിയിരുന്ന് സീനിയർ പിള്ളേരുടെ സംഘം പ്രതികാരത്തിനായി പുതിയ കെണികൾ ഒരുക്കുന്നുണ്ടായിരുന്നു.
കോളേജ് കാലം അവർക്ക് ഒരു സ്വപ്നതുല്യമായ യാത്രയായിരുന്നു. ആ കാമ്പസിലെ ഓരോ ഇടനാഴികൾക്കും കാറ്റിൽ ഉലയുന്ന മരച്ചുവടുകൾക്കും അവരുടെ പ്രണയത്തിന്റെ മണം ഉണ്ടായിരുന്നു. അനന്തുവിന്റെ തണലിൽ ശാലിനി ഒരു പൂവുപോലെ വിരിഞ്ഞു.
അവളുടെ ഭീരുത്വമെല്ലാം മാറി, ആത്മവിശ്വാസമുള്ള ഒരു പെണ്ണായി അവൾ മാറി. അനന്തുവാകട്ടെ, സഖാവ് രാജന്റെ മകൻ എന്ന പദവി ഒരിടത്തും ഉപയോഗിക്കാതെ, ശാലിനിയുടെ ‘നന്ദു’ ആയി മാത്രം അവളുടെ നിഴലായി കൂടെ നടന്നു.
പഠനം കഴിഞ്ഞ്, ജോലിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു ആ രാത്രി. അന്നോളം ഉള്ളിലൊതുക്കിയ ആഗ്രഹം ഒരു നിമിഷം ശാലിനി ഫോണിലൂടെ പങ്കുവെച്ചപ്പോൾ, അനന്തുവിന് തന്നെത്തന്നെ നിയന്ത്രിക്കാനായില്ല.
പുറത്ത് നിലാവുണ്ടായിരുന്നെങ്കിലും കാർമേഘങ്ങൾ ഒളിപ്പോരുകളി നടത്തിയ ആ അർദ്ധരാത്രിയിൽ, അവൻ അവളുടെ വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നു. നിലാവെളിച്ചത്തിൽ കിതച്ചു നിൽക്കുന്ന തന്റെ പ്രിയതമനെയാണ് അവൾ കണ്ടത്.
ശാലിനി ടെറസ് വാതിൽ തുറന്നു …
അനന്തു മുറിക്കുള്ളിലേക്ക് കയറിയതും ശാലിനി ആ ജനലുകൾ ചേർത്ത് അടച്ചു. മുറിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദത പടർന്നു. ഇരുട്ടിൽ അവരുടെ ശ്വാസഗതികൾ മാത്രം കേൾക്കാമായിരുന്നു. ഭയത്തേക്കാൾ വലിയൊരു ലഹരി ആ നിമിഷം അവർക്കിടയിൽ നിറഞ്ഞു.