‘..കർത്താവെ, രാവിലത്തെ അപ്പം തന്നതിന് നന്ദി. ഇതുപോലെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണം തരുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കു വിഷമമുണ്ടാക്കുന്ന കാര്യം ഇത് ഞാൻ ഒറ്റയ്ക്കിരുന്നു കഴിക്കണമല്ലൊ എന്നതാണ്. ആരാണ് എന്റെ ജീവിത ഗതി മാറ്റാനുള്ള സാധനവുമായി വണ്ടി കേറിയിരിക്കുന്നതു ..കർത്താവിനു എന്നെയിങ്ങനെ വട്ടു കളിപ്പിക്കാതെ ഈ അപ്പം പങ്കിടുവാൻ ആരെയെങ്കിലും പറഞ്ഞയച്ചുകൂടെ…?
പ്രാർത്ഥന കഴിഞ്ഞ് ആന്റണി ഒരു ബ്രെഡ് എടുത്ത് മടക്കി അതിനിടയിൽ ഓംലെറ്റ് വെച്ച് ഒരു കടി കടിച്ചു ചവച്ച് തുടങ്ങിയപ്പോൾ പെട്ടെന്ന് വാതിൽക്കൽ ഒരു മുട്ട് കേട്ടു .അതിന്റെ കൂടെ കാളിംഗ് ബെല്ലടിക്കുന്നു, വീണ്ടും ബെൽ , പല ശബ്ദത്തിൽ മുട്ടുകൾ.
ആരാണത് ഇത്ര ക്ഷമയില്ലാതെ വന്നിരിക്കുന്നത് ..ഇനി കർത്താവ് പറഞ്ഞ പോലെ സാധന കൊണ്ടു വന്ന ഡെലിവറിക്കാരൻ വല്ലതുമാണോ .. എഴുന്നേറ്റ് വാതിൽ തുറന്നു. പെട്ടന്ന് ഒരു പട മുഴുവൻ ഇരച്ചു കയറുന്നത് പോലെ ജെസ്സിയും അളിയനും ധൃതിയിൽ അകത്തേക്ക് കേറി വന്നു .അത് കണ്ടു ആന്റണി നിസ്സഹായനായി നോക്കി നിന്നു.
മൈര് ..
ആന്റണി പെട്ടന്ന് പുറത്തേക്കൊക്കെ എത്തി നോക്കി. ഭാഗ്യം മൂന്നു മക്കളിൽ ഏറ്റവും ഇളയത് മാത്രമേ ഉള്ളു .മൂത്തത് രണ്ടും അച്ഛനെയും അമ്മയെയും കടത്തി വെട്ടും .പെങ്ങൾ ജെസ്സിയും ഭർത്താവ് ബേബിയും ഹാളിലേക്ക് കേറിവന്നയുടനെ നോക്കിയത് റ്റീവിലേക്കായിരുന്നു . കർത്താവേ കർത്തവ് പറഞ്ഞ സാധനം ഇതായിരുന്നോ ..ഇത്രേം കൊലച്ചതി വേണ്ടായിരുന്നു കേട്ടോ ..ഇനി എന്റെ പുതിയ ടീവീം പോയികിട്ടി ..