‘മകനെ…..’
പെട്ടന്ന് ആന്റണിയുടെ പ്രാർത്ഥനയിൽ ഇടപെട്ടുകൊണ്ട് ഒരു ശബ്ദം പിന്നിൽ നിന്ന് കേട്ടു.ആന്റണി പെട്ടന്ന് കണ്ണ് തുറന്നു നോക്കി .മുറിയിൽ ആരുമില്ല എങ്കിലും അയാൾ ചാടിയെണീറ്റ് വീടാകെ നോക്കി ആരുമില്ല ..പിന്നെ ആരായിരിക്കും .മകനെ എന്ന് മരിച്ചുപോയ അപ്പൻ മാത്രമേ വിളിക്കാറുള്ളു, അതും രണ്ടു പെഗ്ഗടിച്ചു കഴിഞ്ഞാൽ മാത്രം. അല്ലെങ്കിൽ വിളിക്കുക ‘എടാ ആന്തപ്പാ’ എന്നാണ്.
മൂന്നാമത്തെ പെഗ്ഗടിച്ചു കഴിഞ്ഞാൽ സംഗതി മാറി. സംബോധനകളുടെ സ്വഭാവം മാറും. ‘എടാ നായിന്റെ മോനെ’ എന്നാവും വിളി. അതും കഴിഞ്ഞാൽ പിന്നെ താൻ മാത്രമല്ല സകലരും മൃഗസന്തതികളാവും. അപ്പൻ സ്വർഗ്ഗത്തിൽ പോയിട്ടും ഈ സ്വഭാവം മാറ്റിയിട്ടില്ല എന്നല്ലെ കാണിക്കുന്നത്.ഇനി അവിടുന്ന് രണ്ടു പെഗ്ഗടിച്ചോണ്ടു അപ്പന്റെ പ്രേതം വന്നിരിക്കുവാണോ .തിരികെ മുറിയിലേക്ക് വന്ന കട്ടിലിലേക്ക് കിടക്കുമ്പോഴും അയാൾ തിരിഞ്ഞുനോക്കി. ഇല്ല ആരുമില്ല.
“….മകനെ, .. കുഞ്ഞാടെ….”
.. ഏഹ് ..ആരാ ? .. അപ്പാ..
ഇപ്പോൾ സംഗതി ശരിക്കും മാറിയിരിക്കുന്നു. അപ്പൻ ഒരിക്കലും തന്നെ കുഞ്ഞാടെ എന്നു വിളിച്ചിട്ടില്ല. അപ്പോഴും പിന്നിൽ നിന്നുള്ള ശബ്ദം തുടർന്നു.
.. ഡാ കോപ്പേ ഞാൻ നിന്റെ അപ്പനല്ല, കർത്താവാണ്…സാക്ഷാൽ കർത്താവ് .. നിന്നെ കുറച്ച് ഉപദേശിക്കാൻ തീർച്ചയാക്കി വന്നിരിക്കയാണ്. നീ ഇപ്പോൾ പള്ളിയുടെ മുമ്പിലാണെന്ന് മനസ്സിലാക്കിക്കോ . അതിനകത്ത് വന്നിരിക്ക്. എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.