.. ഏഹ് ..എന്റെ കർത്താവേ.. കർത്താവോ …
ആന്റണി അറിയാതെ ചോദിച്ചു പോയി .
.. ഏയ് അല്ല നിന്റപ്പൻ …ഹല്ലാ പിന്നെ ..നീ എന്നെക്കൊണ്ട് അപ്പന് വിളിപ്പിക്കരുത് കേട്ടോ ..
.. അപ്..പ്പൊ കട്ടപ്പറമ്പിലച്ചനോ? ..
.ഡാ അച്ഛനിപ്പോൾ കുർബാന കഴിഞ്ഞ് ഭക്ഷണം കഴിച്ചോണ്ടിരിക്കുവാ .പിന്നെ ഞാൻ നേരിട്ട് വന്നപ്പോ പിന്നെ അച്ഛന്റെ കാര്യമെന്തിനാ … ഓരോരുത്തർക്ക് ഓരോ താല്പര്യങ്ങളല്ലെ കുഞ്ഞാടെ ..
ആന്റണി കണ്ണുകളടച്ച് കൊണ്ട് മനസ്സാലെ പള്ളിക്കകത്തു കയറി. കർത്താവു പറഞ്ഞതു ശരിയാണ്.എങ്ങും ആരുമില്ല അച്ഛനുമില്ല . അയാൾ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തിനിന്നു കൈകൾ നീട്ടി . മുമ്പിൽ കത്തിച്ചുവച്ച മെഴുകുതിരികൾക്കു പിന്നിൽ കുരിശിലേറിയ യേശു. അതിനും പിന്നിൽ ചുവരിലെ അലങ്കരിച്ച തട്ടുകളിൽ പുണ്യാളന്മാർ.പെട്ടന്ന് മുമ്പിൽനിന്ന് കർത്താവിന്റെ ശബ്ദം കേട്ടു.
.. മകനെ ആന്റണി, പിതാവ് നിന്നെ സൃഷ്ടിച്ചപ്പോൾ എല്ലാവർക്കുമെന്നപോലെ നിനക്കും അത്യാവശ്യം വേണ്ട ബുദ്ധി തന്നിരുന്നു. അത് നീ ഉപയോഗിക്കുന്നില്ല എന്നത് പിതാവിന്റെ കുറ്റമല്ല. നിനക്കിപ്പോൾ മുപ്പത്താറു വയസ്സായി.സാറയുമായി ഇത്രയും കാലം പ്രണയിച്ച് നടന്നിട്ടും നിന്റെ കല്യാണം ഇതുവരെ കഴിയാതിരുന്നതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ..
..ഇല്ല .. ?
..ഞാൻ പറയാം. .. ‘
ആന്റണി ഒന്ന് നിവർന്നു കിടന്നു .കാരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റിയാണ് കർത്താവ് പറഞ്ഞുകൊണ്ടുവരുന്നത്. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ അതിനു കാരണം സമയമായിട്ടില്ലാ എന്നായിരിക്കും പറയാൻ പോകുന്നത് . അല്ലെങ്കിൽ തന്നെ അദ്ദേഹം അറിയാതെ ലോകത്ത് വല്ലതും നടക്കുന്നുണ്ടോ? കർത്താവു പറഞ്ഞു.