അവർ തന്നെ ഭരിക്കുമെന്നു പറഞ്ഞ് ഭയപ്പെടുത്തി. രണ്ടാമത്തേത് പെണ്ണിന്റെ അമ്മയുടെ പെരുമാറ്റം സുഖമില്ലെന്നു പറഞ്ഞിട്ട്. തനിക്ക് യാതൊരു അപാകതയും അവരുടെ പെരുമാറ്റത്തിൽ കാണാൻ പറ്റിയില്ല. അവളെന്തെങ്കിലും കണ്ടിട്ടുണ്ടാവും. മൂന്നാമത്തേത് പെണ്ണിന്റെ തിരുവല്ലയിലുള്ള തറവാട്ടിൽ കക്കൂസിൽ ടാപ്പില്ല എന്നു പറഞ്ഞിട്ട്.
അവർ അപ്പൂപ്പന്റെ കാലം കഴിഞ്ഞാൽ ആ തറവാടും ചുറ്റുമുള്ള എട്ട് ഏക്കർ പറമ്പും വിൽക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. ആരവിടെ പോകാനാണ്! നാലാമത്തെയും അങ്ങിനെ എന്തോ നിസ്സാര കാരണം പറഞ്ഞ് മുടക്കിയതാണ്.
.. കർത്താവേ ..അന്ന് മനസ്സിലായില്ല ഇന്ന് മനസ്സിലായി …പക്ഷെ എന്തിന്.. ?
‘.. ഡാ കുഞ്ഞാടെ അത് നിനക്കു വഴിയെ മനസ്സിലാവും. നിന്റെ അപ്പൻ കുടിച്ചു മുടിച്ചിട്ടും ബാക്കിയായ നാലേക്കർ സ്ഥലമില്ലേ , അതിന് ആരാണ് അവകാശികൾ? നിങ്ങൾ രണ്ടുപേരും മാത്രം അല്ലെ . ..
.. അതെ കർത്താവേ..
.. ആ ഇനിയൊക്കെ നീ സ്വയം ആലോചിച്ചുണ്ടാക്കിയാൽ മതി…
..ആ ഇനി മറ്റൊരു കാര്യം. ഒരു വിവാഹജീവിതവും പ്രതീക്ഷിച്ച് നീ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങിയില്ലെ? ഇരട്ടക്കട്ടിൽ, ഫോം കിടയ്ക്ക, ഫ്രിജ്ജ്, ഊൺമേശ, സോഫ…….ശരിക്കും അതൊക്കെ ഇപ്പോൾ ആരാണ് ഉപയോഗിക്കണത്.. ? ..ഒന്നോർത്ത് നോക്കിയേ ..
ആന്റണി ഓർത്തു. ശരിയാണ്. കട്ടിൽ വാങ്ങിയപ്പോൾ അത് കിടയ്ക്ക സഹിതം നേരെ കൊണ്ടുപോയത് പെങ്ങളുടെ വീട്ടിലേയ്ക്കാണ്. രണ്ടുമാസത്തിനുള്ളിൽ അവൾ കട്ടിൽ വാങ്ങും, അതുവരെ ഉപയോഗിക്കാനാണ് എന്നു പറഞ്ഞുകൊണ്ട്. രണ്ടുമാസം കഴിഞ്ഞു ചോദിച്ചപ്പോൾ അടുത്തമാസം തരാം, അടുത്ത മാസം എന്തായാലും തരാം എന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. വർഷം മൂന്നായി.