ഹരി എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി മുഖം കഴുകി. കണ്ണാടിയിൽ സ്വന്തം മുഖം കണ്ടപ്പോൾ അവന് വെറുപ്പ് തോന്നി. ഒന്നിനും കൊള്ളാത്തവൻ. ആണത്തമില്ലാത്തവൻ. ഡോക്ടർ പറഞ്ഞ ‘അസോസ്പെർമിയ’ എന്ന വാക്ക് അവന്റെ തലച്ചോറിൽ കൊത്തിവലിക്കുന്നുണ്ടായിരുന്നു.
അവൻ തിരികെ വന്ന് ബാൽക്കണിയിൽ നിന്നു. മഴ തോർന്നിരുന്നു, പക്ഷേ കാറ്റ് വീശുന്നുണ്ട്. താഴെ നഗരത്തിലെ തിരക്കുകൾ കാണാം. എല്ലാവരും എങ്ങോട്ടോ ഓടുകയാണ്. ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടം. താൻ മാത്രം എവിടെയോ തളർന്നു പോയതുപോലെ.
തന്റെ വംശം ഇവിടെ അവസാനിക്കുകയാണ്. തന്റെ പേര്, തന്റെ രക്തം, ഒന്നും ഇനി ബാക്കിയുണ്ടാകില്ല. താൻ മരിച്ചാൽ ശ്രാദ്ധം ഊട്ടാൻ പോലും ആരും ഉണ്ടാകില്ല. പരമ്പരാഗതമായ ആ ചിന്തകൾ അവനെ വല്ലാതെ അലട്ടി.
സമയമേറെ കഴിഞ്ഞു. സന്ധ്യയായി. അകത്തെ മുറിയിൽ നിന്ന് മീര പുറത്തു വരുന്നില്ല. ആരും ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് തോന്നുന്നുണ്ടായിരുന്നില്ല.
അപ്പോഴാണ് മേശപ്പുറത്തിരുന്ന അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
ആ നിശബ്ദതയിൽ ആ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.
ഹരി മടിയോടെ ഫോൺ കയ്യിലെടുത്തു.
“മനു”.
സ്വന്തം ഇരട്ട സഹോദരൻ.
അഞ്ചു മിനിറ്റിന്റെ വ്യത്യാസത്തിൽ, ഒരേ ഗർഭപാത്രത്തിൽ നിന്ന്, ഒരേ ദിവസം ജനിച്ചവർ.
ഹരി ഫോണിലേക്ക് തന്നെ നോക്കി നിന്നു. കോൾ കട്ടായി.
വീണ്ടും ഫോൺ അടിച്ചു.
ഇത്തവണ ഹരി ഫോൺ എടുത്തു. കാതിൽ വെച്ചു.
“ഹലോ…”
“എടാ ഹരി… എവിടാ? ഫ്രീയാണോ?”
മറുതലയ്ക്കൽ നിന്ന് കേട്ട ശബ്ദം… അത് ഹരിയുടേത് തന്നെയായിരുന്നു. അപരിചിതനായ ഒരാൾ കേട്ടാൽ ഹരി തന്നെ സംസാരിക്കുകയാണെന്ന് തോന്നും. അത്രയ്ക്ക് സാമ്യമുണ്ട് അവരുടെ ശബ്ദങ്ങൾ തമ്മിൽ.