ഞെട്ടി തരിച്ച് നിന്ന എനിക്ക് അതിന്റെ പുറകെ പിന്തുടർന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി. ആ വളവ് കഴിഞ്ഞാൽ നാലും കൂടി കവലയാണ്. അതിനിരുവശവും അനേകം ഹൌസിങ്ങ് കോളനികളും ഉള്ളതിനാൽ കണ്ടുപിടിക്കാൻ അതീവ ദുഷ്കരമാണ്. എന്തായാലും ശത്രുവിനെ ഇപ്പോൾ വിട്ട് പിടിക്കുന്നതാണ് ബുദ്ധി. കാരണം പിന്തുടരുന്നുണ്ടെന്നറിഞ്ഞാൽ അവൻ പിന്നെ മാളത്തിലൊളിക്കും. പ്രധാന കാരണം ഈ ജനത്തിരക്കിൽ അവനെ കിട്ടിയാൽ തന്നെ വധിക്കാനും സാദ്ധിക്കില്ല. അവന് പൂർണ്ണ സ്വാതന്ത്രം ഇന്ന് കൊടുക്കാം. രാത്രിയുടെ മറവിൽ അവനൊരു അന്ത്യകൂദാശ.
അപകടകരമായ കൊലപാതകി അടുത്തുണ്ടെന്ന വസ്തുത എന്നിൽ ഭ്രാന്തമായ ആനന്ദം ഉളവാക്കി. ഞാൻ ഫോൺ എടുത്ത് ഡാർക്ക് ലോയുടെ ഇൻഡക്സ് പരതി. അതിൽ കണ്ട എ എസ് പി ജെസീക്കയുടെ നമ്പറിലേക്ക് വിളിച്ചു.
“…ഹലോ…എ എസ് പി ജെസീക്ക ഹിയർ…….”. ജെസീക്കയുടെ മനോഹരമായ ശബ്ദം ഒഴുകിയെത്തി.
വളരെ ചുരുങ്ങിയ വാക്കുകളിൽ ജെസീക്കയുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു. പ്രതിയെ തിരിച്ചറിയാൻ കവലയിലുള്ള ക്യാമറ ഫുട്ടേജ്ജുകൾ ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞു. ജെസ്സീക്ക വളരെ പെട്ടെന്നെടുത്ത് വരാമെന്ന് പറഞ്ഞു. ഫോൺ സംഭാഷണം പെട്ടെന്നവസാനിപ്പിച്ച് ഞാൻ കൗഡറിലെക്ക് തിരിഞ്ഞു. ക്യാഷിലിരിക്കുന്ന മദ്ധ്യവയസ്സ് താണ്ടിയ നരച്ച താടി വച്ച ആൾ സ്തംഭിതനായി ഇരിക്കുന്നു.
“…..ഇപ്പോൾ കണ്ട കറുത്ത നായ ആരുടേതാണെന്നറിയുമോ….???”. ഞാൻ ശബ്ദം കടുപ്പിച്ച് ചോദിച്ചു.
“….ഇല്ല മാഡം….ആദ്യമായാണ് അതിനെ ഞാൻ കാണുന്നത്…..”. അയാൾ അൽപ്പം ഭയത്തോടെ പറഞ്ഞു.
“..ഉം….”. കനത്തിൽ മൂളികൊണ്ട് ഞാൻ ടേബിളിലേക്ക് നടന്നു.
അതിവേഗം വന്ന ഭക്ഷണം മുഴുവൻ കഴിച്ച് കൈ കഴുകി തിരികെ ടേബിളിൽ വന്നിരുന്നു. അപ്പോഴാണ് ഈ സംഭവം ഷേർളി മേഡത്തെ അറിക്കാമെന്ന് തോന്നിയത്. ഫോണെടുത്ത് മാഡത്തിന്റെ നമ്പർ ഡയൽ ചെയ്തു.