പരീക്ഷകഴിഞ്ഞ് കോളേജ് അടയ്ക്കുന്ന ദിവസം തുഷാര എന്നെയുംനോക്കി ക്യാന്റീനിലും ക്ലാസ്സിലും ഒക്കെ വന്നിരുന്നെന്ന് ലെച്ചു പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അവളെ കാണണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മറ്റുപല തിരക്കുകൾ കാരണം അതിനായി സമയം കണ്ടെത്തിയില്ല. ചെറിയൊരു അവധിക്ക് ശേഷം കോളേജ് ജീവിതം വീണ്ടും സജീവമായി. പുതിയ കുട്ടികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടന്നെങ്കിലും തുഷാരയെ വരവേൽക്കാനുള്ള ഒരു ഒരുക്കവും എന്റെ മനസ്സിൽ ഉണ്ടായില്ല. മനസിന്റെ കോണിൽ എവിടെയോ അവളെന്റെ സ്വന്തമായിക്കഴിഞ്ഞു. പക്ഷെ ഇതുവരെ ആർക്കുമുന്നിലും ഞാനത് തുറന്നു സമ്മതിച്ചില്ല. ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചുവച്ച് പ്രേമിക്കുന്നതിന്റെ ലഹരിയിൽ ഞാൻ വാനോളം പ്രേമിച്ചു. പക്ഷെ പുറകെ നടന്ന് ചെരിപ്പ് തയഞ്ഞ കുറേയെണ്ണം ഇപ്പോഴും തുഷാരയെ എന്റെ അടിയുടെ പേരിൽ കളിയാക്കികൊണ്ടിരുന്നു. പുതുതായി കോളേജിൽ ചേർന്ന പിള്ളേര് വരെ അവളെ കാണുമ്പോൾ ചിരിക്കുന്ന അവസ്ഥയുണ്ടായി. എല്ലാ കളിയാക്കലുകൾക്കും മുന്നിൽ തളരാതെ അവൾ മനസ് മുഴുവൻ ഒരു പേര് ഉരുവിട്ടുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കി. എന്റെ മുന്നിൽവച്ച് തുഷാരയെ കമന്റ് ചെയ്തിരുന്ന കുറച്ചു പിള്ളേര് ശ്രീലാലിന്റെ ശരിക്കും മുഖമെന്താണെന്ന് രണ്ടുതവണ അറിഞ്ഞു. പുതിയ പിള്ളേരാണ്, തന്നെക്കാൾ പ്രായമുള്ള ഒരു പെണ്ണിനെപ്പോലും അവസരം കിട്ടുമ്പോൾ കളിയാക്കാനും മറ്റൊരു കണ്ണിൽ കാണാനും തുടങ്ങിയാൽ അതിന് ഒരു അർത്ഥമേ ഉള്ളു. പ്രായം ഏതായാലും, മുന്നിലുള്ളത് പെണ്ണാണെങ്കിൽ അവളെ ഉപയോഗിക്കാൻ മാത്രമേ നമ്മുടെ സമൂഹം അവരെ പഠിപ്പിച്ചിട്ടുള്ളു. കുട്ടികൾ മുതൽ അമ്മച്ചിമാർ വരെ ആൺമേൽക്കോയ്മയുടെ ഇരയാവുമ്പോൾ കാമാർത്തിയോടെ മാത്രം ഒരു വർഗത്തെ നോക്കിക്കാണുന്ന ഇത്തരം സാമൂഹ്യ വിപത്തുകളെ ഉന്മൂലനം ചെയ്യാൻ കൈക്കരുത്ത് മാത്രം പോര. കൈകരുത്തുള്ളവർ സ്ത്രീകളെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സമൂഹം കൂടി വളർന്നുവരണം.
………………
പാച്ചു മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ വന്നതുമുതൽ ലെച്ചു പാച്ചുവിൻറെ വീട്ടിലാണ്. ഇത്രയും നാൾ എടുക്കാതെ കൂട്ടിവച്ച ലീവ് മുഴുവൻ പാച്ചുവിൻറെ കൂടെ ചിലവഴിക്കാൻ തീരുമാനിച്ച അവളെ കണ്ടിട്ട് ഇപ്പോൾ കുറച്ചായി. പാച്ചു പോയ്ക്കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ ലെച്ചു കുറച്ചുദിവസം എനിക്ക് മുഖം തന്നില്ല. ലെച്ചുവിന്റെ ഇപ്പോഴത്തെ മനസ് എന്താണെന്ന് തിരിച്ചറിയാനൊക്കെ ഞാൻ പഠിച്ചു. സത്യം പറഞ്ഞാൽ തുഷാര എന്നെ പഠിപ്പിച്ചു. തുഷാരയെന്ന പുസ്ഥകം എന്നെ പഠിപ്പിച്ചത് പലതാണ്. കാലത്ത് ബേങ്കിലേക്ക് പോകുമ്പോൾ ബൈക്കിന്റെ പുറകിൽ എന്നെ മുട്ടാതെ ഇരുന്ന ലെച്ചു പതുക്കെ എന്നിലേക്ക് അടുത്തു. അവളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുകൊണ്ട് ഇതുവരെ ഞാൻ ലെച്ചുവിനെ പഴയ ബന്ധം ഓർമ്മിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അവളുടെ മനസ് പാകമാകുന്നതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ബാങ്കിന് മുന്നിൽ ലെച്ചുവിനെ ഇറക്കിവിട്ട് കോളേജിലേക്ക് കടന്നതും തുഷാര നടന്നുപോകുന്നത് കാണാം. മരച്ചുവട്ടിൽ വായിനോക്കിയിരിക്കുന്ന ചിലർ എന്നെ കണ്ടതും അവളോട് എന്തോ കമന്റ് പറഞ്ഞെന്ന് തോനുന്നു. അവൾ കൈകൊണ്ട് പോടാ എന്നും പറഞ്ഞ് മുന്നോട്ട് നടന്നു നീങ്ങിയത് ഞാൻ ശ്രദ്ധിച്ചു. വണ്ടി അവർക്കുമുന്നിൽ തന്നെ നിർത്തി..