(ഇതും പറഞ്ഞ് ഇന്ദിരാമ്മ എന്നെ സംശയത്തോടെ ഒന്ന് നോക്കി…)
: അമ്മ ഏട്ടനെ നോക്കണ്ട… മൂപ്പര് അടിച്ചതൊന്നും അല്ല. ഞാൻ മാനത്തുനോക്കി നടന്നപ്പോ ചെറുതായിട്ടൊരു കാർ വന്ന് തട്ടി.
: അപ്പൊ ശരി ഞാൻ ഇറങ്ങട്ടെ… കയറുന്നതൊക്കെ പിന്നെയാവാം
: അയ്യോ മോൻ പോവാണോ… ആദ്യായിട്ട് വന്നിട്ട് ഒരു ചായപോലും കുടിക്കാതെ…
: ഏട്ടന് ഇപ്പൊ ചായയൊന്നും വേണ്ട…
: ഡീ…വീട്ടിൽ വരുന്നവരോട് ഇങ്ങനാണോ പെരുമാറേണ്ടത്.. ഒന്ന് കിട്ടിയാലുണ്ടല്ലോ…
: അങ്ങനെ ഇപ്പൊ അമ്മ ഏട്ടന് ചായ ഇടണ്ട. ആദ്യത്തെ ചായ എന്റെ വക. അതിന് സമയം ആയിട്ടില്ല അല്ലെ ഏട്ടാ…
: ആന്റി ശരി…ഞാൻ ഇറങ്ങുവാ…
: അയ്യേ ആന്റിയോ… അമ്മേന്ന് വിളിച്ചോ. അതല്ലേ മോളെ അതിന്റെ ശരി…
: പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ…
: ഏട്ടൻ എന്തെങ്കിലും പറഞ്ഞോ….
: ഒന്നുമില്ല… ശരി..
വണ്ടിയെടുത്തത് മുന്നോട്ട് പോകാൻനേരം ചുമ്മാ ഗ്ലാസിലൂടെ നോക്കുമ്പോൾ രണ്ടുപേരും ചിരിച്ചുകൊണ്ട് ടാറ്റ പറയുന്നുണ്ട്. തുഷാരയുടെ ചുണ്ടുകൾ എനിക്കുനേരെ മുത്തമെറിഞ്ഞു. അവൾക്കറിയാം ഞാൻ എന്തായാലും ഗ്ലാസ്സിലൂടെ നോക്കുമെന്ന്.
………….
തുഷാര ഉഷാറായി വീണ്ടും കോളേജിലേക്ക് വന്നുതുടങ്ങിയപ്പോൾ ചില തെണ്ടികൾക്ക് അവളെക്കുറിച്ച് പുതിയ കഥകൾ മെനയാൻ ഭയങ്കര താല്പര്യമുള്ളതുപോലെ എനിക്ക് തോന്നി. പ്രണയ നൈരാശ്യം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്ണാണെന്ന് വരെ ചില കോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞു കേട്ടുതുടങ്ങി. അത് തുഷാരയുടെ കാതുകളിൽ എത്തിയാൽ ചിലപ്പോൾ അവൾ എന്നെത്തന്നെ വെറുത്തുപോകും. അതുകൊണ്ട് മുന്നേ ഞാൻ പറഞ്ഞ രണ്ടാമത്തെ വഴിയായ അറ്റകൈ പ്രയോഗം തന്നെ വേണ്ടിവരും ഇവറ്റകളുടെ വായടക്കാൻ.
കോളേജ് ഡേ ഫങ്ങ്ഷന് ആങ്കറായി വീണ്ടും തെരഞ്ഞെടുത്ത തുഷാര ഒരു ടെൻഷനുമില്ലാതെ കോളേജിലേക്ക് വന്നെങ്കിലും എന്റെ മനസ്സിൽ കഴിഞ്ഞ വർഷത്തെ കയ്പുള്ള ഓർമ്മകൾ ആശങ്ക സൃഷ്ടിച്ചു. സമാപന സമ്മേളന വേദിയിലേക്ക് നടന്നു നീങ്ങുന്ന തുഷാരയെ കണ്ടയുടനെ കുറേപേർ കൂവിവിളിച്ചുകൊണ്ട് അവളുടെ പഴയ ഡയലോഗ് വീണ്ടും ആവർത്തിച്ചു. പുറകിൽ നിന്നും നടന്നുവരുന്ന തുഷാരയെ തിരിഞ്ഞു നോക്കികൊണ്ട് ഒരു സദസ്സ് മുഴുവനും അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. പാഷാണത്തിലെ കൃമികൾ ഓരിയിടുന്നതിന് നടുവിലൂടെ നടന്നുവരുന്ന അവളുടെ ആത്മവിശ്വാസം ചോരുന്നതായി എനിക്ക് തോന്നി.