***********
ഇതേസമയം തുഷാരയുടെ വീട്ടിൽ….
കരഞ്ഞു കലങ്ങിയ കണ്ണുമായി കമ്പ്യൂട്ടറിൽ ശ്രീലാലിന്റെ ഫോട്ടോ നോക്കിയിരിക്കുന്ന തുഷാരയെ സമാധാനിക്കാൻ ഇന്ദിര പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. രാജീവൻ മുറിയിലേക്ക് കടന്നു വന്ന ഉടനെ തുഷാര കണ്ണുകൾ തുടച്ചുകൊണ്ട് സ്ക്രീൻ മിനിമൈസ് ചെയ്തു. കാരണം അവൾക്കറിയാം രാജീവന്റെ ബുദ്ധിയിൽ ആദ്യം തെളിയുക ഗുണ്ടായിസമാണെന്ന്. തന്റെ മകൾ ഇതുവരെ ഒരു കാര്യത്തിന് വേണ്ടിയും ഇതുപോലെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടില്ലാത്ത രാജീവന്റെ മുഖം വാടി…
: മോളെ… അച്ഛൻ വരാം നാളെ കോളേജിൽ. എന്റെ മോളെ തല്ലാൻ മാത്രം ധൈര്യമുള്ള ആളാരാണെന്ന് എനിക്കറിയണല്ലോ
: എന്തിന്… അച്ഛന്റെ മോള് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞതിന് ആ പാവം എന്തുപിഴച്ചു. പണ്ടേ കിട്ടേണ്ടതായിരുന്നു, ഇത്തിരി വൈകിപ്പോയി അല്ലാതെ എനിക്ക് ആളോട് ദേഷ്യമൊന്നുമില്ല..
: എന്തെങ്കിലും പറഞ്ഞെന്നുവച്ച് അവൻ അടിക്കുകയാണോ വേണ്ടത്.. നീ അവന്റെ ഡീറ്റെയിൽസ് പറ, അവനേക്കാൾ കൈക്കരുത്ത് നമുക്ക് ഉണ്ടോന്ന് നോക്കാലോ… അവനിനി കൈകൊണ്ട് ചോറുവാരി തിന്നില്ല…
തുഷാര ചാടിയെണീറ്റ് അച്ഛന്റെ നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിലെ തീ കണ്ട രാജീവൻ ഒരടി പിന്നിലേക്ക് മാറി നിന്നു.. കാരണം രാജീവന് നന്നായറിയാം തുഷാരയെ. അച്ഛനാണെന്നൊന്നും നോക്കില്ല കയ്യിൽകിട്ടിയത് വച്ച് ചിലപ്പോ തലയടിച്ച് പൊട്ടിക്കും…
: ആ കയ്യിലെങ്ങാൻ തൊട്ടാൽ… അച്ഛനാണെന്നൊന്നും നോക്കില്ല, കൈ ഞാൻ തല്ലിയൊടിക്കും… എന്നെ തല്ലാൻ അധികാരമുള്ള ആളുതന്നെയാ തല്ലിയത്. അച്ഛൻ വെറുതേ ഗുണ്ടായിസം കാണിക്കാൻ അങ്ങോട്ട് പോണ്ട…സമയമാവുമ്പോ ഞാൻ പറയും, ഞങ്ങളെ കെട്ടിച്ചുവിട്ടാൽ മതി…
: അവനെക്കൊണ്ട് നിന്നെ കെട്ടിക്കാനോ…. നടന്നതുതന്നെ. ആ വെള്ളം മോള് വാങ്ങിവച്ചോ..നല്ല ഉശിരൻ ചെറുക്കനെ ഞാൻ കണ്ടെത്തും, മോള് കഴുത്തുനീട്ടികൊടുത്താൽ മതി..കേട്ടല്ലോ
: ഹും… നടന്നതുതന്നെ…
: നീ മാത്രം ഇഷ്ടപെട്ടാൽ മതിയോ…അവന് നിന്നെക്കൂടി ബോധിക്കണ്ടേ…
: അതൊക്കെ ബോധിച്ചോളും… അച്ഛൻ ചുമ്മാ മനപ്പായസം ഉണ്ണണ്ട…
: ഇന്ദിരേ ….അവള് പറയുന്ന കേട്ടോ…. നിന്റെ വായിലെ നാക്കിറങ്ങിപ്പോയോ, എന്തെങ്കിലും പറയെടി
: അവള് പറഞ്ഞതേ എനിക്കും പറയാനുള്ളൂ… രാജീവേട്ടൻ പോകാൻ നോക്ക്