“കീ.. കീ……”അലർച്ചയോടെ ഒരു കറുത്ത അംബാസ്സിഡർ കാർ തറവാട് മുറ്റത്തായി വന്നു നിന്നു.വണ്ടിയിലെ പിൻസീറ്റിൽ നിന്നും 12 വയസ്സ് പ്രായം തോന്നിക്കുന്ന പാവാടക്കാരി കയ്യിൽ കുറച്ച് കവറുകളുമായി പുറത്തേക്കിറങ്ങി.മാളു…മാളവിക മേനോൻ.
“അമ്മേ…..” മാളു അമ്മയുടെ അരികിലേക്കോടിയെത്തി.മാളുവിനെ അമ്മ മാറോട് ചേർത്ത്പിടിച്ചു.
“എന്താ മോളേ ഇത്ര വൈകിയത്..?
“അത് തുണിയെടുത്ത് കഴിഞ്ഞപ്പോൾ ദീപയുടെ അമ്മ നമുക്ക് ഐസ്ക്രീം വാങ്ങിത്തന്നു. അത് കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചു പോയി..
“തണുപ്പുള്ളത് കഴിക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ മോളേ..
“അത്….
“മ്മ് കുഴപ്പില്ല….എന്തായാലും അമ്മാവൻ വരുന്നതിന് മുൻപ് വന്നല്ലോ..വാ വന്നെന്തെങ്കിലും കഴിക്ക്..”ലക്ഷ്മി മാളുവിനെയും കൂട്ടി അകത്തേക്ക് നടന്നു.
“അയ്യോ.. ഞാനത് മറന്നു…അമ്മാവൻ എന്നെ തിരക്കിയോ അമ്മേ..?
“ഇല്ല മോളേ.. അമ്മാവൻ വന്നിട്ടില്ല..
“ഹൊ.. ഭാഗ്യം.അമ്മേ.. ഈ അമ്മാവന് എന്താ നമ്മളോടിത്ര ദേഷ്യം…?
“ഒന്നുല്ല മോളേ.. മോളു വന്നെന്തെങ്കിലും കഴിച്ചിട്ട് കിടക്കു..
“ആഹ്.. അമ്മേ.. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങാൻ പോകുവാ…
“മോളോടാരാ പറഞ്ഞത്..?
“കവലയിൽ വെച്ച് വാരിയർ മുത്തശ്ശനെ കണ്ടപ്പോൾ പറഞ്ഞതാ..
“മ്മ്.. മോളു വാ.. കഴിക്കാം.
ഭക്ഷണം കഴിക്കുന്ന സമയം.
മാളു : അമ്മേ..
അമ്മ : എന്താ മോളേ.
മാളു :എന്റെ കൂട്ടുകാരി ഇല്ലേ, അനശ്വര.അവൾക്കും എനിക്ക് വന്നത് പോലെ വന്നമ്മേ..
“എന്താ മോളേ…
“അത്.. കഴിഞ്ഞ മാസം നമ്മൾ ചെയ്തില്ലേ..
“ഓ.. എന്നായിരുന്നു..?
“ഇന്ന് രാവിലെ. നാളെ അവളുടെ വീട്ടിൽ ചടങ്ങ് ഉണ്ടെന്ന് പറഞ്ഞു. ഞാൻ പൊകട്ടെ..?
“അതിനെന്താ…ഞാനും വരുന്നുണ്ട്..
“അവൾക്ക് നല്ല വേദന ഉണ്ടായിരുന്നു എന്നെപ്പോലെ..
“അഹ്..മ്മ്.. അതൊക്കെ ശരിയാകും.
“നാളെ രാവിലേ പോകാമേ അമ്മേ..
“പോകാം.. മോളു കഴിക്ക്.
മാളുവിന്റെ കൂട്ടുകാരി ഋതുമതി ആയതിനെപ്പറ്റിയാണ് സംസാരം.നാളെയവളുടെ തിരണ്ടുക്കല്യാണ ചടങ്ങുകൾ തുടങ്ങും.പെൺകുട്ടി ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് പൊതുവെ അറിയപ്പെടുന്നത്.മുൻകാലങ്ങളിൽ ഇത് ബന്ധുമിത്രാതികളായ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് വിപുലമായ് നടത്തിയിരുന്നു.എന്നാൽ ഇന്ന് പെൺകുട്ടികളുടെ ഏറ്റവും അടുത്ത ബന്ധുളെ മാത്രം വിളിച്ചുപറയുന്ന ചടങ്ങായ് മാറിക്കഴിഞ്ഞു.ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ്.പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള കാൽവെപ്പിന്റെ ആഘോഷം.കഴിഞ്ഞമാസമാണ് മാളു ആദ്യമായി ഋതുമതി ആയത്. അതിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളും നടന്നിരുന്നു.