2 ദിവസങ്ങൾക്കു ശേഷം. ആവണിപുരം ക്ഷേത്രം.ഭദ്രകാളി ക്ഷേത്രമാണ്.ഏക്കർ കണക്കിന് നീണ്ടുനിവർന്നു കിടക്കുന്ന നെൽവയലുകൾക് നടുവിലായി നീണ്ടു നിവർന്നു കിടക്കുന്ന ക്ഷേത്രം.ക്ഷേത്ര കവാടത്തിനു മുൻപിലായ് ഭദ്രകാളി ദേവിയുടെ വലിയൊരു ശിലാശിൽപ്പവുമുണ്ട്.
ക്ഷേത്രത്തിന്റെ ആൽത്തറയ്ക്ക് ചുറ്റുമായി ജനങ്ങൾ കൂടി നിൽപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ഭയവും ദുഖവും നിഴലിച്ചു കാണുന്നുണ്ട്.പലരും പതിഞ്ഞ സ്വരത്തിൽ തമ്മിൽ സംസാരിക്കുകയാണ്..അതിൽ മൂന്നുപേർ കാര്യമായി അവരുടെ ആശങ്കകൾ തമ്മിൽ തമ്മിൽ പങ്കു വയ്ക്കുകയാണ്.
“രാത്രി,നടയടച്ചു വീട്ടിലേക്ക് പോകുന്ന സമയം ഞാൻ തിരുമേനിയെ കണ്ടടാ….കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.”ഒന്നാമൻ പറഞ്ഞു.
“മൂർഖൻ ആണെന്നാ ആശുപത്രിയിൽ നിന്ന് പറഞ്ഞത്.”
“പക്ഷെ നെറ്റിയിൽ കടിക്കുക എന്നൊക്കെ പറഞ്ഞാൽ..!!
“എന്തൊക്കെയോ ദോഷം ഉണ്ടെന്ന് തോനുന്നു. ഇല്ലെങ്കിൽ ഉത്സവത്തിന് തീയതി എടുത്ത് മൂന്നാം പക്കം ഇങ്ങനെയൊക്കെ നടക്കുമോ..?
“അതെ.. തിരുമേനിയുടെ മാത്രം കാര്യമാണെങ്കിൽ വിധിയെന്ന് കരുതി സമാധാനിക്കാമായിരുന്നു. ഇതിപ്പോൾ അമ്പലക്കുളത്തിൽ മീൻ ചത്തു പൊങ്ങിയതും,ഉരുക്ക് പോലെ നിന്ന ആനയ്ക്ക് മദം പൊട്ടിയതൊക്ക എന്ത് പറഞ്ഞു ന്യായീകരിക്കാനാ..അതും നീരുകാലം പോലുമല്ല.
“എന്തോ പേടിയാകുന്നു.
“മ്മ്.. കുഴപ്പമൊന്നുമില്ലാതിരുന്നാൽ മതിയായിരുന്നു.
“അഹ്.. പ്രശ്നം നോക്കാൻ വില്ലുമംഗലം എത്തുമല്ലോ.. നോക്കാം..
“തമ്പുരാൻ എത്തിയില്ലേ ഇതുവരെ.
“ഇല്ല.
അവരുടെ സംസാരം തീർന്നപ്പോഴേക്കും കുറച്ചുപേർ ആൽത്തറയ്ക്ക് മുന്നിലേക്കായി നടന്നു വന്നു. ഏറ്റവും മുൻപിലായി ഒരു കുറിയ മനുഷ്യൻ നടന്നു വരുകയാണ്. ഒരു ബ്രാഹ്മണൻ. ഷർട്ട് ധരിക്കാത്തതിനാൽ ഉന്തിയ വയറും, അതിന് മുകളിലൂടെ കിടക്കുന്ന പൂനൂലും നന്നായി കാണാം.നെറ്റി മുഴുവൻ മറച്ചുകൊണ്ട് ചന്ദനം പൂശിയിറ്റുണ്ട്, അതിന് മുകളിലായി ഒരു ചുവന്ന തിലകവും.കാണാൻ തന്നെ ഒരു ഐശ്വര്യം ഉണ്ട്. ഇതാണ് വില്ലുമംഗലം. നാട്ടിലെ ജ്യോതിഷ കാര്യങ്ങളിലെ അവസാന വാക്ക്.ദൈവത്തെപ്പോലെ എല്ലാവരും ബഹുമാനിക്കുകയും, വിശ്വസിക്കുകയും ചെയുന്ന വ്യക്തി.
“തമ്പുരാൻ എത്തിയില്ലേ..? “ആൽത്തറയിൽ ഇരുന്നുകൊണ്ട് വില്ലുമംഗലം ചോദിച്ചു.
“ഇല്ല.. എത്തിയിട്ടില്ല.ടൗൺ വരെ പോകുമെന്ന് പറഞ്ഞിരുന്നു.”അവിടെ നിന്നൊരാൾ പറഞ്ഞു.
“മ്മ്..
വില്ലുമംഗലം കവടി നിരത്തി പ്രശ്നം നോക്കുവാൻ തുടങ്ങി. എന്നാൽ അദ്ദേഹം തീർത്തും അസ്വസ്ഥൻ ആയിരുന്നു.
“എന്തുപറ്റി മുഖത്തൊരു ദുഃഖം പോലെ ”കൂട്ടത്തിലൊരാൾ വില്ലുമംഗലത്തോട് ചോദിച്ചു.