ജാനകി പുഞ്ചിരിച്ചുകൊണ്ട് അല്പം ദൂരെ മാറി രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ആ വലിയ മനയ്ക്ക് നേരെ വിരൽ ചൂണ്ടി. “അതാണ് എന്റെ വീട്.”
അത് കേട്ടതും തനുവിന്റെ മുഖം വെട്ടിത്തിളങ്ങി. അവൾ കരുതിയത് പോലെയായില്ല.! നേരത്തെ മനസ്സിലുണ്ടായിരുന്ന ആശങ്കകളൊക്കെ കാറ്റിൽ പറന്നു.
സന്തോഷം അടക്കാനാവാതെ അവൾ കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടി ജാനകിയെ വട്ടംപിടിച്ചു. തന്റെ കൂട്ടുകാരി ഇത്രയും വലിയൊരു തറവാട്ടിലെ കുട്ടിയാണെന്നറിഞ്ഞതിൽ അവളുടെ ഉള്ളിലെ അഹങ്കാരിയായ തനുവിന് വല്ലാത്തൊരു തൃപ്തി തോന്നി.
സന്തോഷത്തോടെ അവർ മനയുടെ വലിയ പൂമുഖത്തേക്ക് കയറി. കൊത്തുപണികൾ ചെയ്ത വലിയ വാതിലിനപ്പുറം ജാനകിയുടെ അച്ഛനും അമ്മയും അവർക്കായി കാത്തുനിൽപ്പുണ്ടായിരുന്നു.
കൊച്ചിയിൽ നിന്നും വന്ന മകളുടെ കൂട്ടുകാരെ അവർ അതിയായ സ്നേഹത്തോടെ സ്വീകരിച്ചു. തനുവിനെയും മറ്റുള്ളവരെയും പേരുചോദിച്ച് പരിചയപ്പെട്ട ശേഷം അമ്മ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. യാത്രയുടെ ക്ഷീണം മാറ്റാൻ എല്ലാവർക്കുമായി വിഭവസമൃദ്ധമായ നാടൻ ഊണ് തയ്യാറായിരുന്നു.
വലിയ ഡൈനിങ് ഹാളിലിരുന്ന്, തൂശനിലയിൽ വിളമ്പിയ ആ ചൂടുള്ള ചോറും കറികളും അവർ എല്ലാവരും വയറുനിറയെ ആസ്വദിച്ചു കഴിച്ചു.
ഊണ് കഴിഞ്ഞതും വിശ്രമിക്കാനായി ജാനകി തനുവിനെ മനയുടെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അത്രയും വലിയ ആ മനയിൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി മുറികളുണ്ടായിരുന്നു. അതിൽ ഏറ്റവും വിശാലമായ, കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന ഒരു മുറിയാണ് ജാനകി തനുവിനായി തുറന്നു കൊടുത്തത്.