ആ വിളി കേട്ട് ആനന്ദ് നിന്നു. ചുറ്റുമൊന്ന് നോക്കി, ആ അഹങ്കാരി തന്നെത്തന്നെയാണോ വിളിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. അതെ എന്ന് മനസ്സിലായതും, ചുണ്ടിലൂറിയ ആ സ്ഥിരം കള്ളച്ചിരിയോടെ അവൻ അവർക്കരികിലേക്ക് സാവധാനം നടന്നു ചെന്നു.
അവൻ അടുത്തേക്ക് എത്തിയതും തനുവിന് പിന്നിലായി നിന്നിരുന്ന ബാക്കി നാലുപേരും അവൾക്കൊപ്പം മുന്നോട്ട് കയറി നിന്നു. എന്താണ് നടക്കാൻ പോകുന്നതെന്ന ഭയത്തോടെ ജാനകി മാത്രം ഒന്നും മിണ്ടാതെ ഒരു വശത്തേക്ക് മാറിനിന്നു.
പിന്നെ അവിടെ നടന്നത് ശരിക്കുമൊരു റാഗിങ് ആയിരുന്നു. തനുവിന്റെ ആൺസുഹൃത്തുക്കൾ അവനെ അടിമുടി നോക്കി പുച്ഛത്തോടെ ചിരിച്ചു.
“എന്താടാ ലോക്കലേ… വൈകുന്നേരം ലൈൻ അടിക്കാൻ ഇറങ്ങിയേക്കുവാണോ?”
എന്ന് തുടങ്ങി തികച്ചും മോശമായ രീതിയിലുള്ള കമന്റുകൾ അവർ പാസാക്കാൻ തുടങ്ങി. അഞ്ജലിയും മായയും അവന്റെ നാടൻ വേഷത്തെയും രാവിലത്തെ ചെളി ഫുട്ബോളിനെയും പരിഹസിച്ച് പൊട്ടിച്ചിരിച്ചു. തനുവാകട്ടെ, രാവിലത്തെ ദേഷ്യം മുഴുവൻ തീർക്കാൻ കിട്ടിയ അവസരം പാഴാക്കാതെ, അവനെ എല്ലാവരുടെയും മുന്നിൽ വെച്ച് പരമാവധി അപമാനിക്കുന്ന രീതിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കൊച്ചിയിൽ നിന്നുവന്ന തങ്ങളുടെ വമ്പുകാണിക്കാൻ അവർ അഞ്ച് പേരും ചേർന്ന് അവനെ വരിഞ്ഞുമുറുക്കുകയായിരുന്നു.
എന്നാൽ, അവരുടെ ആ കൂവിവിളികൾക്കും കളിയാക്കലുകൾക്കും നടുവിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുവെച്ച്, കൂളായി അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ആനന്ദ്.