******************
പിറ്റേന്ന് രാവിലെ. ഗ്രാമത്തിലേക്ക് വെളിച്ചം വീണുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.
പതിവ് തെറ്റിക്കാതെ ജോഗിങ്ങിനായി ട്രാക്ക് സ്യൂട്ടും ഷൂസുമണിഞ്ഞ് തനു മുറ്റത്തേക്കിറങ്ങി.
ചെറിയൊരു മഞ്ഞുള്ള ആ പ്രഭാതത്തിൽ ഗേറ്റിന് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് അവളുടെ കണ്ണുകൾ യാദൃശ്ചികമായി ആ വലിയ നാലുകെട്ടിന്റെ മുറ്റത്തേക്ക് നീണ്ടത്.
അവിടെ വെളുത്ത ബനിയനും കാവി മുണ്ടുമുടുത്ത് അലസമായി പല്ലുതേച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു ആനന്ദ്. എന്നാൽ തനുവിന്റെ നോട്ടം അവനിൽ മാത്രമായിരുന്നില്ല ഉടക്കിയത്. അവനോടൊപ്പം എന്തൊക്കെയോ തമാശകൾ പറഞ്ഞ് ചിരിച്ചും കളിച്ചും കൊഞ്ചിക്കുഴഞ്ഞ് നിൽക്കുന്ന ജാനകിയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു.
എന്തുകൊണ്ടോ ആ കാഴ്ച കണ്ടപ്പോൾ തനുവിന് അടക്കാനാവാത്ത ദേഷ്യമാണ് വന്നത്.
താൻ ഇത്രത്തോളം വെറുക്കുന്ന, തന്നെ അപമാനിച്ച ഒരാളോട് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഇത്ര അടുപ്പം കാണിക്കുന്നത് കണ്ടിട്ടാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അവൾക്കറിയില്ലായിരുന്നു.
ദേഷ്യം കൊണ്ട് പല്ലിറുമ്മി, മുഖം വെട്ടിത്തിരിച്ച് അവൾ വേഗത്തിൽ ഗേറ്റുകടന്ന് പുറത്തേക്ക് ഓടാൻ തുടങ്ങി.
ഗ്രാമവഴികളിലൂടെയുള്ള ഓട്ടം. തണുത്ത കാറ്റും, പച്ചപ്പും, നാട്ടിൻപുറത്തിന്റെ ആ പ്രഭാതഭംഗിയുമെല്ലാം കണ്ടും ആസ്വദിച്ചും അവളങ്ങനെ കുറച്ചുദൂരം ഓടി. ദേഷ്യമൊക്കെ മാറി മനസ്സ് ശാന്തമായപ്പോൾ അവൾ തിരികെ മന ലക്ഷ്യമാക്കി ഓടാൻ തുടങ്ങി.