അന്ന് ഞാൻ എന്തു ചെയ്യുമെന്ന് എനിക്കും അറിയില്ല ഒന്നറിയാ അന്നു നിൻ്റെ മെസേജു കൂടി വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്കു ഭ്രാന്തു പിടിച്ചേനെ
ഞാനുള്ളപ്പോ എൻ്റെ കുഞ്ഞൂസിന് ഒന്നും വരില്ല അതിനു ഞാൻ സമ്മതിക്കില്ല.
ഏട്ടാ ഒരു 10 മിനിട്ട് ഞാനിപ്പോ വരാം അമ്മ വിളിക്കുന്നുണ്ട്
പോയിട്ടു വാ ഞാൻ കാത്തിരിക്കും.
അവൾ ഓഫ് ലൈൻ പോയപ്പോൾ ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞു പോയി . ഇതു വരെ അവൾ ആരെന്നറിയാൻ വെമ്പിയ മനസ് അവൾ ആരെന്ന സത്യം അറിഞ്ഞതു മുതൽ സ്വയം ശപിക്കുകയാണ്. അവൾ അനുഭവിച്ച വേദനയുടെ ആഴം ഇന്നു തനിക്കറിയാം.. ആ വേദനയുടെ തീവ്രത ഒരു തീച്ചൂളയായി തന്നെ ദഹിപ്പിക്കുകയാണ്.
തൻ്റെ ശരീരം തളർന്നിരിക്കുന്നു, പതിയെ ഞാൻ കിടക്കയിലേക്കു കിടന്നു. കൈ കാലുകൾ പോലും തനിക്കനക്കാൻ ആവുന്നില്ല . ചുണ്ടുകൾ വറ്റിവരണ്ടു ദാഹജലം കേണപേക്ഷിക്കുന്നു മിഴികൾ നദിയോട് മത്സരത്തിൽ മുറുകി ഒഴുകിയകലുന്നു. ദേഹം ചുട്ടു പൊള്ളുകയാണ്. തലയിൽ ഒരു മിന്നൽ പിളർപ്പ് പോലെ അസഹ്യമായ തലവേദന. ശരീരം വിയർത്തു കുളിക്കുകയാണ്. താൻ കുറ്റബോധത്തിൻ്റെ താഴ്‌വരയിൽ ഏകനായി.
ആ കൊച്ചു പാവാടക്കാരിയുടെ മുഖം എന്നിൽ തെളിഞ്ഞു വന്നു. നാണത്തോടെ കയ്യിൽ സൂക്ഷിച്ച ചെറു കടലാസ്, നാലായി മടക്കിയ ആ പ്രേമലേഖനം എനിക്കു നേരെ നീട്ടിയ അവളുടെ മുഖം. ഒരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ല , മാളവിക ഇന്നും തന്നെ പ്രണയിക്കുന്നു. അവിശ്വസനീയം. ബാല്യത്തിൻ്റെ ചാപല്യമായി കണ്ട് അവളുടെ മുന്നിൽ നിന്നും താൻ കീറി കളഞ്ഞ കടലാസു കഷ്ണം അവളുടെ ഹൃദയമാണെന്ന് താൻ അറിഞ്ഞിരുന്നില്ല. ചെറിയ കുടിയാണെന്നു പറഞ്ഞു അവളിൽ നിന്നും ഒഴിഞ്ഞു മാറുമ്പോ അറിഞ്ഞിരുന്നില്ല അവളുടെ പ്രണയം അതിൻ്റെ ആഴം.
അറിഞ്ഞു കൊണ്ട് അല്ല എന്നിരുന്നാലും അവളെ താൻ വേദനിപ്പിച്ചതിന് കണക്കില്ല. അവളെ സാക്ഷിയാക്കി ജിൻഷയെ ഇഷ്ടമാണെന്നു പറഞ്ഞ നിമിഷം ഓർക്കും തോറും ഹൃദയത്തിൽ നോവു പടരുകയാണ്. ഇപ്പോ എൻ്റെ ഹൃദയം തുടിക്കുന്നതു പോലും എന്നെ നോവിക്കാനാണെന്നു തോന്നുന്നു. എന്തൊക്കെ പ്രഹരങ്ങൾ താൻ നൽകിയാലും തൻ്റെ നിഴലായി അവൾ കൂടെ നിന്നില്ലെ. ആ കടലലകൾക്കു മുന്നിൽ താൻ തൻ്റെ സങ്കടം പറഞ്ഞു തീർക്കുമ്പോൾ അതിലും വലിയ വേദനയുടെ പാനപാത്രവും പേറി അവൾ തനിക്കായി കാവലിരുന്നു. തൻ്റെ ജീവന് ആപത്തു വരാതിരിക്കാൻ വേണ്ടി മാത്രമാണ് അവൾ തനിക്ക് മെസേജ് അയച്ചത് . സ്വാർത്ഥതയുടെ ഒരംശം പോലും അവളിലില്ല.
സത്യത്തിൽ ഞാൻ നിനക്കു ചേരുന്നവനാണോ വാവേ . എനിക്ക് നിന്നെ സ്നേഹിക്കാൻ അർഹതയുണ്ടോ . തെരുവിലെ ചാവാലി പട്ടിയുടെ വില പോലും ഇന്നെനിക്കില്ല. നിൻ്റെ വാക്കുകൾ കേട്ട നിമിഷം ഞാൻ തിരിച്ചറിഞ്ഞ സത്യമാണത്. ഒരിക്കലും അണയാത്ത തീ നാളമായി നീ എന്നിൽ പ്രകാശം പരത്തുന്നു. പ്രണയ വർഷമായി നീ എനിക്കായി പെയ്യാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി . ഇന്നാണതിൽ നനയാൻ എനിക്കു കഴിഞ്ഞത്. അനന്ത സാഗരം പോലെ നിന്നിലെ പ്രണയത്തിനു മുന്നിൽ പൊട്ടക്കിണറ്റിൽ കിടന്ന തവളക്കു സമാനം ഞാൻ. ഞാൻ ആ ചെറിയ ലോകം മാത്രം കണ്ടു. നിന്നെ, നീയെന്ന വലിയ ലോകത്തെ ഞാൻ അറിയാതെ പോയി അതെൻ്റെ തെറ്റ്.
” മുത്തശ്ശി കഥയിലെ കണ്ണനും രാധയും അവരിലുടെയാണ് പ്രണയമെന്തെന്ന് ഞാൻ അറിഞ്ഞത് . എൻ്റെ ഈ കണ്ണൻ്റെ രാധയാകാൻ എനിക്കാവുമോ. ശിവനെ സ്വന്തമാക്കിയ പാർവ്വതിയെ പോലെ നിഷ്ഠയോടെ എൻ്റെ ഹൃദയത്തിൻ്റെ മൂർത്തിയെ ഞാൻ പൂജിക്കാം. ഒരു പനിനീർ പുഷ്പം കൈയ്യിലേന്തി രാജകുമാരനെ പോലെ എനിക്കായ് നീട്ടുന്ന ഒരു നിമിഷം എൻ്റെ മനസിലുണ്ട്. എൻ്റെ കണ്ണൻ്റെ നാവിൽ തുമ്പിൽ നിന്നും ഞാൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ഉണ്ട്. കാത്തിരിക്കാം ഈ ജൻമം മുഴുവൻ ആ വാക്കിനായി .