“എന്തിന് ജീന.. നിനക്ക് അറിഞ്ഞുകൂടാത്ത ഒരു വീട്ടിലേക്കല്ല നീ വന്നു കയറാൻ പോകുന്നത്. പിന്നെ നമ്മൾ പരസ്പരം മനസിലാക്കാനായി ഇനി ഒന്നും തന്നെ ബാക്കി ഇല്ല. പിന്നെ എന്തിനാണ് ഈ പേടി.”
“ഇത് പേടിയുടേത് അല്ല ഇച്ചായാ.. വിവാഹം എന്ന സ്വപ്നം തന്നെ ഉപേക്ഷിച്ചിരുന്ന ഒരു മനസായിരുന്നു എന്റേത്. ആ ഞാൻ ആണ് നാളെ ഇച്ചായന് താലി കെട്ടാനായി തല നീട്ടുന്നത്.”
ശ്രീഹരി പെട്ടെന്ന് നടത്തം നിർത്തി. അവളെ തന്റെ നേർക്ക് പിടിച്ച് നിർത്തി.
“നിനക്ക് ഈ കല്യാണം വേണ്ട എന്നുണ്ടോ? എങ്കിൽ ഈ നിമിഷം നമുക്ക് എല്ലാം വേണ്ട എന്ന് വയ്ക്കാം.”
ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ പറഞ്ഞു.
“അതെനിക്കിനി പറ്റില്ല ഇച്ചായാ.. ഞാൻ ഇച്ചായനെ അത്രക്ക് ആഗ്രഹിച്ച് പോയി. ഇച്ചായനുമൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നങ്ങൾ കണ്ട് കൂട്ടി ഞാൻ.”
അവളെ കരവലയത്തിനുള്ളിൽ ആക്കികൊണ്ടു അവൻ പറഞ്ഞു.
“സ്വല്പം പൈങ്കിളി ആണ്, എങ്കിലും ഞാൻ പറയുകയാണ്.. നീ കണ്ട് കൂട്ടിയ ആ സ്വപ്നങ്ങൾ എല്ലാം ഞാൻ സാധിച്ചു തരും.”
അവൻ ആ മണലിലേക്ക് ഇരുന്നു. ഒപ്പം അവളും. കടലിൽ അങ്ങ് ദൂരെ മിന്നി തിളങ്ങുന്ന ബോട്ടുകളിലെ വെളിച്ചം അവർക്ക് കാണാം.
“ഞാൻ ഈ ഇച്ചായന്നുള്ള വിളി നിർത്തിയാലോ?”
അവളുടെ ആ ചോദ്യം കേട്ട് അവൻ അതിശയത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി.
“എന്നെ കല്യാണം കഴിക്കാൻ പോകുന്നെന്ന് തീരുമാനിച്ചപ്പോൾ തൊട്ട് ഇച്ചായൻ കേട്ട് തുടങ്ങിയ ഒരു ചോദ്യമാണ് അതിന് അവൾ ഒരു ക്രിസ്ത്യാനി അല്ലെ എന്ന്. കല്യാണത്തിന് ശേഷവും ഞാൻ ഓരോരുത്തരുടെ മുന്നിൽ വച്ച് ഇച്ചായാ എന്ന് വിളിക്കുമ്പോൾ അവരിൽ നിന്നും ഇനിയും ഇച്ചായൻ കേൾക്കേണ്ടി വരില്ലേ കെട്ടിയിരിക്കുന്നത് ഒരു ക്രിസ്ത്യാനിയെ ആണോ എന്ന ചോദ്യം.”
ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.
“നീ വിളിക്കുന്ന ഇച്ചായാ എന്നുള്ള വിളിയുണ്ടല്ലോ. അത് നൽകുന്ന സ്നേഹവും കരുതലും മറ്റൊരു വിളിക്കും നല്കാനാകില്ല.”
കരയിലേക്ക് അലച്ചു കയറിയ തിരമാലയെ അവൻ ഒന്ന് നോക്കി.
“ഇത്രയും നാള് നീ ഒരു ക്രിസ്ത്യാനി ആണോ എന്ന് ചോദിച്ചവരോടൊക്കെ ആണെന്ന് പറയാൻ അറിയാമെങ്കിൽ ഇനി ചോദിക്കുന്നവരോടും ഞാൻ അന്തസോടെ പറയും കെട്ടിയിരിക്കുന്നത് ഒരു ക്രിസ്ത്യാനി കൊച്ചിനെ തന്നെ ആണെന്ന്.”
അവൾക്ക് ആത്മവിശ്വാസം പകരാൻ ആ വാക്കുകൾ ധാരാളം ആയിരുന്നു.
അവന്റെ മുഖത്തെ പാറി പറന്ന് കിടന്ന തന്റെ മുടി പിന്നിലേക്ക് മാടി ഒതുക്കി ഇട്ട ശേഷം അവൾ ആ തോളിലേക്ക് തല ചായ്ച്ചു.
“കല്യാണം കഴിഞ്ഞാൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?”
“ഇച്ചായൻ പണ്ട് എന്നോട് പറഞ്ഞിട്ടില്ലേ ഒരുപാട് ഇടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന്. എനിക്ക് ഇച്ചായനൊപ്പം അവിടങ്ങളിലെല്ലാം പോകണം.”
“എല്ലായിടത്തും ഞാൻ നിന്നെ കൊണ്ട് പോകും.. പക്ഷെ നമ്മുടെ ആദ്യ യാത്ര മൂന്നാറിലേക്ക് ആയിരിക്കും.. അവിടെ ആയിരിക്കും നമ്മുടെ ഹണിമൂൺ.”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു.
“അതെ എനിക്ക് ഒരു ഉമ്മ തരുമോ? ഒരു ലിപ് കിസ്..”
അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു.
“വന്നേ നമുക്ക് റൂമിലേക്ക് പോകാം. രാവിലെ എഴുന്നേൽക്കണ്ടതല്ലേ.”
“ദുഷ്ട്ടാ..”
അവന്റെ ആ വാക്ക് കേട്ട് ഒരു ചിരിയോടെ അവൾ അവിടന്ന് നടന്നു. ശ്രീഹരിയും അവിടെ നിന്നും എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. കുറച്ച് നടന്നപ്പോൾ ജീന ശ്രീഹരി തന്റെ ഒപ്പം എത്താനായി വേഗത കുറച്ചു. അവൻ തന്റെ തൊട്ട് പിന്നിൽ എത്തി എന്ന് മനസിലായപ്പോൾ അവൾ ഒന്ന് നീട്ടി വിളിച്ചു.