ഹാരിസൺ എഴുന്നേറ്റ് തന്റെ ഡ്രസ്സിംഗ് ഗൗൺ ധരിച്ചു. സുബൈദയുടെ ചേതനയറ്റ ശരീരം ഒരു ബെഡേഷീറ്റു കൊണ്ട് പുതപ്പിച്ചു. എന്നിട്ടത് കൈകളിൽ കോരിയെടുത്തു കൊണ്ട് പുറത്തെ ഇരുളിൽ മറഞ്ഞു.
സുബൈദയുടെ മരണവാർത്ത കാട്ടുതീ പോലെ പടർന്നു. എല്ലാവരും മൃതദേഹം കിടക്കുന്ന സ്ഥലത്തേക്ക് ഓടിയെത്തി. തന്റെ ഭാര്യയുടെ ശരീരം കണ്ട് അഹമ്മദ് ബോധമറ്റ് നിലത്തു വീണു.
പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ആളുകൾ ഓരോന്നായി പിരിഞ്ഞു പോയി. അഹമ്മദ് കാക്കയുടെ കടയ്ക്കുള്ളിൽ ആളുകൾ അയാൾക്കു ചുറ്റും കൂടി നിന്ന് അയാളെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ എങ്ങനെയാണ് അയാളെ സമാധാനിപ്പിക്കുക എന്ന് ആർക്കുമറിയില്ല.
“പതിനാറാമത്തെ വയസ്സിൽ എന്റെ കൈപിടിച്ച് ഇവിടെ വന്നതാണവൾ. പിള്ളേരില്ലാത്തത് കൊണ്ട് വേറൊരു നിക്കാഹ് കഴിക്കാൻ അവൾ പറഞ്ഞതാണ്. ഞാനത് ചെയ്തില്ല. എനിക്കവൾ മാത്രം മതിയായിരുന്നു. ഇനി ഞാനെന്തിനു ജീവിക്കണം.” അഹമ്മദ് പതം പറഞ്ഞു കരഞ്ഞു.
രാത്രി തന്റെയൊപ്പം ഉറങ്ങിക്കിടന്നിരുന്ന സുബൈദ എങ്ങനെ ബംഗ്ലാവ് കുന്നിന് സമീപമെത്തി? അഹമ്മദിന്റെ മാത്രമല്ല, അവിടെയുണ്ടായിരുന്ന എല്ലാവരുടേയും മനസ്സിൽ അതേ ചോദ്യമായിരുന്നു.
തുടരട്ടെ.