“എന്നെ..എന്നെ ഒന്ന് രക്ഷിക്കുവോ പ്ലീസ്…അയാൾ എന്റെ പിന്നാലെ ഉണ്ട് കണ്ടാൽ എന്റെ കുഞ്ഞിനെ കൊന്ന് കളയും എന്നെ പിടിച്ചു കൊണ്ടുപോകും..ഒന്ന് സഹായിക്കുവോ പ്ലീസ്..കിതച്ചും കരഞ്ഞും അവൾ എങ്ങനെയൊക്കെയോ പറഞ്ഞുനിർത്തിയതും കുഴഞ്ഞുവീഴാൻ ആഞ്ഞു.
”ഫിദാ…കവിളിൽ തട്ടികൊണ്ടവൻ വിളിച്ചു.അവളൊന്നു ഞരങ്ങി.
”ആരുമില്ല..അവർ പോയി“
”ഇല്ല അവർ തിരിച്ചുവരും.എന്നെ കൊണ്ടുപോകും ആ വൃത്തികെട്ടവന്റെ അടുത്തേക്ക്“
വൈകിട്ട് സ്റ്റേഷനിലെ തന്റെ ലാസ്റ്റ് ഡ്യൂട്ടിയും കഴിഞ്ഞ് ഇറങ്ങാൻ നിൽകുമ്പോൾ ആയിരുന്നു പഞ്ചായത്ത് മെമ്പറും ഗർഭിണിയായ ഒരു പെൺകുട്ടിയും കൂടെ കുറച്ചാളുകളും കയറിവരുന്നത്.കൂടെയുണ്ടായിരുന്നവരുടെ ആക്രോശങ്ങൾ തെല്ലുയർന്നപോൾ ആണ് CI കാബിനിലേക്ക് വിളിപ്പിക്കുന്നത്.കയറിചെല്ലുന്നതും കാണുന്നത് മേഘത്തുണ്ട് പോലെ വെളുത്ത കരഞ്ഞുചുവന്ന മുഖത്തോടെ നില്കുന്നവളെയാണ്. CI യുടെ ഇരുപ്പും ഭാവവും കണ്ടപോലെ മനസിലായി അയാൾക്കെന്തോ നേട്ടമുള്ള കേസ് ആണെന്ന്.
”സാറെ ഈ പിഴച്ചു വയറ്റിലുണ്ടാക്കിയവളെ ആ വീട്ടിൽ കയറ്റാൻ പറ്റത്തില്ല അങ്ങനെ ചെയ്‌താൽ എന്റനിയന് ഖബറിൽ പോലും സമാധാനം കിട്ടൂല.ഇവളൊരുത്തി കാരണമാ അവൻ കെട്യോളേം കൊന്ന് തൂങ്ങിച്ചതത്.എന്നിട്ടിവളെ ഇനീയെവിടെ പൊറുപ്പിച്ചാൽ പടച്ചോൻ എന്നോട് പൊറുക്കുകേല.പഠിക്കാൻ വിട്ടപ്പോൾ ഹറാംപ്രന്നോളു വയറും വീർപ്പിച്ച വന്നേക്കുന്നു“
അവളുടെ നേരെ നോക്കിയപ്പോൾ മുഖം കുനിച്ചുനിൽക്കുന്നത് കണ്ടു.കരഞ്ഞുചുവന്നു തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട്.