“ഉമ്മിയെക്കൊണ്ടാവില്ല പൊന്നാ……”
അതവന്റെ നെഞ്ചിലൊന്നു കൊളുത്തി…ഒരിക്കലും കണ്ടിട്ടില്ലാത്തൊരമ്മയുടെ ഓർമ അവനുള്ളിലൂടെ കടന്ന് പോയി..
“അവനെയൊന്നു നോക്കിയ ശേഷം അവളാ മഴയിലേക്കിറങ്ങി നടന്നു..
ബോധം വന്നൊരു നിമിഷം നെറ്റിയിലൊരടി അടിച്ചു കൊണ്ടവൻ കുട ബാഗിൽ നിന്നും വലിച്ചെടുത്തവളുടെ പിന്നാലെ ചെന്നു..ട്രെയിനോ മിസ്സായി ഇനി ഇതിനും കൂടെ സമാധാനം പറയാൻ വയ്യ..അല്ലാതെ അവളുടെയാ നിൽപവന്റെ മനസാക്ഷിയെ കുത്തിയെന്നവൻ സമ്മതിച്ചില്ല..
”ദേ പെണ്ണെ…ആ പാലത്തിനു മുകളിൽ ചെന്നു ചാട്…അപ്പോ പെട്ടെന്ന് പണി തീർന്ന് കിട്ടും അല്ലാണ്ടിങ്ങനെ കരയിൽ ചൂണ്ട ഇടാൻ നിക്കുമ്പോലെ നിന്നാലൊന്നും കാര്യം നടക്കൂല…“
പുഴയോരത്തു നില്കുന്നവളോട് പറഞ്ഞതും അവളൊന്ന് തിരിഞ്ഞ് കൂർപ്പിച്ചു നോക്കി..
”എന്നെ നോക്കിപേടിപ്പിക്കാതെ കയറിവരാൻ നോക്കെടി…ഞാൻ വല്ല ഹോസ്റ്റലിലും ആക്കിത്തരാം..ഇതാരുടെ ആണേലും ജീവനല്ലേ അതിനു വേണ്ടി ജീവിക്കാൻ നോക്ക്..അവള് ചാവാൻ ഇറങ്ങിയേക്കുന്നു “
അവൻ ആ കുട നീട്ടിപിടിച്ചു.അതിനുള്ളിലായി റോഡിലേക്ക് നടക്കുമ്പോൾ അവളവനെ ഒന്നു പാളിനോക്കി..വൈകിട്ട് സ്റ്റേഷനിൽ വച്ച കണ്ടപ്പോൾ തീരെ ശ്രദ്ധിച്ചിരുന്നില്ല..പക്ഷെ ഇടക്കെപ്പോളോ ആ കുട്ടിക്ക് അവളുടെ വീട്ടിൽ കഴിയാൻ മാറ്റാരുടെയും അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞവനെ അവളൊന്നു തലയുയർത്തി നോക്കി..തനിക്കുവേണ്ടി ഒരുവാക്കെങ്കിലും പറഞ്ഞ ഒരേ ഒരാൾ..