തോമാച്ചായൻ കയ്യിലൊരു കവറുമായി വന്നു. …അവൻ ഡോറിൽ മുട്ടി…മേരിയമ്മച്ചി ഡോർ തുറന്നതും അവർ അകത്തേക്ക് കയറി….
“പ്രസവ രക്ഷ ചെയ്യുന്ന ഒരു സ്ത്രീയുടെ നമ്പർ കിട്ടീട്ടുണ്ട് ഞാൻ അവരെ വിളിച്ചു വരാൻ പറയാം…പെട്ടെന്നായൊണ്ട് ഒന്നും പറയാൻ പറ്റീല”
അവൻ മൂന്നു പേരോടുമായി പറഞ്ഞു….
“പിന്നെന്തിനാടാ ചെറുക്കാ ഞാൻ…എന്റെ മോളെ ഞാൻ നോക്കിക്കോളാം…
അവരൊരു ഫ്ലോയിൽ പറഞ്ഞു പോയതാണേലും ഒന്നു പേടിച്ചവനെ നോക്കി…അത്ര സ്വാതന്ത്ര്യം ഒക്കെ എടുത്താൽ അവനെന്തോർക്കുമെന്നോർത്ത്….അവന്റെ മുഖത്തെ ചിരി കണ്ടവർക്കാശ്വാസമായി….
”ഹേയ് വേണ്ടമ്മച്ചി….അതൊരു ബുദ്ധിമുട്ടാകും…രണ്ടു വീട്ടിലും മാറിമാറിയോടണ്ടേ“
” എന്റെ ബുദ്ധിമുട്ടൊന്നും മോൻ നോക്കണ്ട…എനിക്കു രണ്ടാണ്മക്കളാ…കാനഡയിലാ രണ്ടും…അഞ്ചോ ആറോ കൊല്ലം കൂടുമ്പോൾ വരുന്ന മക്കളേം കൊച്ചുമക്കളേം കണ്ണ് നിറച്ചൊന്ന് കാണാൻ പോലും കിട്ടാറില്ല…അവരുണ്ടായതും വളർന്നതുമൊന്നും കണ്ടിട്ടുപോലുമില്ല…മക്കടെ പ്രസവം നോക്കാൻ എല്ലാ തള്ളമാർക്കും കൊതിയുണ്ടാകും…എന്റെ സങ്കടം കണ്ടു മാതാവ് തന്നതാ എനിക്കി കൊച്ചിനെ….അതിനേം കുഞ്ഞിനേം ഞാൻ നോക്കിക്കോളാം…വേറാരും വേണ്ട“
ഇടയ്ക്കവരുടെ കണ്ണൊന്നു നിറഞ്ഞത് അവൻ കണ്ടു….
”ചാച്ചനോ…“
”ആ…കണക്കായി….ഞാനില്ലേലിങ്ങേർക്ക് സുഖമല്ലേ…വീട്ടിനകത്തു വച്ചുവരെ
വാറ്റിക്കോളും….കെട്ടികൊണ്ട് വന്ന കാലത്ത് ഒടുക്കത്തെ കുടിയാരുന്ന്…പിന്നെന്റാങ്ങളമാർ എടുത്തിട്ട് കുടഞ്ഞപ്പോളാ നിർത്തിയെ…ആ അങ്ങേരോടാ…..“