അവൾ അവനെ ആധിയോടെ നോക്കിയിരിക്കുമ്പോഴേക്കും അവൻ സോണിയെയും വിളിച്ച് പുറത്തേക്കിറങ്ങിയിരുന്നു. അപ്പോഴും പോക്കറ്റിലിരുന്ന അവന്റെ മുഷ്ഠി ചുരുണ്ടു തന്നെയിരുന്നു.
ക്ലാസ്സെടുക്കുന്നതിന് ഇടയിലും ജിതിൻ ബുക്കും തുറന്ന് വച്ച് തല കുമ്പിട്ട് ഇറക്കുന്നത് കണ്ട് കോകിലക്ക് തെല്ല് ഈർഷ്യ തോന്നി. അവൻ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ , പ്രത്യേകിച്ചു അവളുമായി നടന്ന സംഭവങ്ങൾ മനസ്സിൽ കൊണ്ടു നടന്ന് പഠിപ്പിൽ ഉഴപ്പുകയാണെന്നാണ് കോകിലയുടെ ഉള്ളിലെ അധ്യാപിക കരുതിയത്.
“ജിതിൻ, ആർ യു നോട്ട് ഹിയർ ഇൻ ദി ക്ലാസ്?”
കോകില വിളിച്ചു ചോദിച്ചത് കേട്ട് എല്ലാവരും അവനിലേക്ക് ശ്രദ്ധ തിരിച്ചു. എന്നിട്ടും അവൻ അനങ്ങിയില്ല.
“ജിതിൻ…” ഇത്തവണ കോകിലയുടെ ശബ്ദത്തിന് അല്പം കനം കൂടുതലായിരുന്നു. എന്നാൽ പെട്ടെന്ന് മുഖമുയർത്തിയ ജിതിന്റെ മുഖത്തെ ഭാവം കണ്ട് കോകില ഒന്ന് ഭയന്നു. ജിതിൻ പല്ലു കടിച്ച് എഴുന്നേറ്റ് ബെഞ്ച് കവച്ചിറങ്ങി ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി നിന്നു. അവന്റെ പുതിയ ഭാവം കണ്ട് കോകില ഒന്ന് വിയർത്തു. അവൾ മുരടനക്കി പകുതി ക്ലാസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി, ക്ലാസ് തുടർന്നു. സോണിയും അല്പം ഗൗരവത്തിലായിരുന്നു. അവന്റെ നോട്ടം അപ്പോൾ ഇതൊന്നും വക വെക്കാതെ നോട്ട് ബുക്കിൽ കോകിലയെപ്പറ്റി അശ്ലീലമെഴുതി, അവന്റെ തൊട്ട് മുന്നിലെ ബെഞ്ചിൽ ഇരുന്ന് ചിരിക്കുന്ന രണ്ടു പേരുടെ മേലായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാവുന്നത് ജിതിനൊഴികെ ക്ലാസ്സിലെ രണ്ടു പേർക്ക് മാത്രമായിരുന്നു. ബെല്ലിന് ശേഷം ജിതിനെ ഒന്ന് ഉപദേശിക്കാൻ ഉറച്ച് കോകില അവന്റെ അടുത്തേക്ക് ചെന്നു. ബെല്ല് കേട്ടിട്ടും അവൻ അവിടെത്തന്നെ പുറത്ത്, അനങ്ങാതെ നിൽപ്പുണ്ടായിരുന്നു.
“ജിത്തൂ, എന്താ ജിത്തൂ ഇത്, നീയെന്താ ഇങ്ങനെ, വൈകീട്ട് ഇറങ്ങുമ്പോ എന്റെ കൂടെ വാ, എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.”
ജിതിൻ ഒരു പുരികം ഉയർത്തി കോകിലയെ നോക്കി. അവന്റെ നോട്ടം കണ്ട് അവളുടെ ഉള്ളിലേക്ക് മുമ്പുണ്ടായ ആ ഭയം തിരിച്ചെത്തി.
“വൈകീട്ട്….. അയ്യോ മിസ്സെ, വൈകീട്ട് എനിക്ക് ഇച്ചിരി പണിയുണ്ടല്ലോ? വേറൊരു ദിവസം ആകട്ടെ.”
“പറ്റില്ല ജിത്തൂ, ഞാൻ സമ്മതിക്കില്ല. നിന്നെ വൈകീട്ട്…”
“മിസ്സെ…. “ജിത്തൂ കോകിലയുടെ മുഖത്തിനു നേരെ കൈപ്പത്തി ഉയർത്തികാട്ടി. “ക്ലാസ്സ് കഴിഞ്ഞില്ലേ? ചെല്ല് ചെല്ല്….”
അവന്റെ ചെയ്തിയിൽ കോകില ഒരു നിമിഷം അവന്റെ മുഖത്തേക്ക് പകച്ചു നോക്കി നിന്നു. പിന്നെ പല്ലു കടിച്ചു പിടിച്ച് മുഖം വെട്ടിച്ച് നടന്നു പോയി. പിന്നാലെ ജിതിൻ തിരിച്ച് ക്ലാസ്സിൽ കയറി.
വൈകീട്ട്, സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നും മുകളിലെ ടറസ്സിലേക്ക് കയറാനുള്ള പടിയിൽ, ടെറസ്സിലേക്കുള്ള അടച്ചു പൂട്ടിട്ടിരിക്കുന്ന വാതിലിൽ ചാരി നിൽക്കുകയായിരുന്നു കിരൺ. അന്ന സ്കൂൾ കഴിഞ്ഞ് മീറ്റ് ചെയ്യാം എന്ന് പറഞ്ഞ സ്ഥലത്ത് അവൻ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് മുക്കാൽ മണിക്കൂറായി. ഇതിലും കൂടുതൽ നിന്നാൽ, മറിയചേച്ചി സ്കൂളിന്റെ ഗ്രില്ലും പൂട്ടി വീട്ടിൽ പോവും. ആ, സാരമില്ല, സൻസൈഡ് വഴി പുറത്തിറങ്ങാൻ എളുപ്പമാണ്. പോരാത്തതിന് മൂവർ സംഘത്തിന്റെ സ്ഥിരം വിഹാര കേന്ദ്രമാണ് ആ ടെറസ്സ്. ഞായറാഴ്ചകളിലും ചില രാത്രികളിലും സ്കൂളിന്റെ പിന്നിലെ മതിലും ചാടി ഫൈസലും നിഖിലും കിരണും അല്ലറ ചില്ലറ വെള്ളമടിയും കഞ്ചാവടിയും നടത്തുന്നതിന് ആ സ്കൂൾ ടെറസ്സ് സാക്ഷിയായിട്ടുണ്ട്. അല്ലെങ്കിലും ഈ വക പരിപാടിക്കൊക്കെ സ്വന്തം സ്കൂളിനേക്കാൾ വലിയ സുരക്ഷിത സ്ഥലം വേറെയില്ല. ടെറസ്സിലേക്കുള്ള വാതിലിന്റെ പഴയ പൂട്ട് പൊളിച്ച് അവർ പുതിയ പൂട്ടിട്ട് പൂട്ടി താക്കോൽ ഫൈസലിന്റെ കയ്യിൽ വച്ചിരിക്കുന്ന വിവരം സ്കൂളിലെ മറ്റാർക്കും അറിയില്ല.