അവൻ വാച്ചിൽ നോക്കി. മണി എട്ട്. അവളെ കാണുന്നില്ലല്ലോ? മിണ്ടുകയൊന്നും വേണ്ട. ഒരു നോക്ക് കാണാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ…. അവനാ നിൽപ്പ് തുടർന്നു. സമയം ഇഴഞ്ഞു നീങ്ങി. ജിതിൻ നിന്ന് വിയർത്തു. ഇട്ടിരുന്ന ചുവന്ന കുർത്തക്കുള്ളിലേക്ക് കാറ്റൂതി വിട്ട്, ഉടുത്തിരുന്ന കസവു മുണ്ടിന്റെ തല കൊണ്ട് മുഘത്തെ വിയർപ്പ് തുടച്ചു മുഖം പൊന്തിച്ച്, ഗ്രൗണ്ടിലേക്ക് നോട്ടമേറിഞ്ഞപ്പോൾ ആദ്യം കണ്ണിൽ കണ്ടത്, മുൻപ് കണ്ട് പരിചയമുള്ള ഒരു കഷണ്ടിത്തല. അന്ന് കോകിലയോടൊപ്പം കണ്ട അതേ മനുഷ്യൻ. അതേ. അയാൾ തന്നെ. അവൻ ജിജ്ഞാസയോടെ വീണ്ടും വീണ്ടും നോക്കി. എന്നാൽ കൂടെ അവളെ കാണുന്നില്ല. എന്നാൽ നിരത്തിയിട്ടിരുന്ന കസേരകൾക്ക് പിറകിൽ സ്റ്റേജിൽ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തിനിടക്ക് നിന്ന് അയാൾ ഒന്ന് വലത്തേക്ക് നീങ്ങിയപ്പോൾ അവൻ കണ്ടു. അവളെ, കോകിലയെ. മഞ്ഞച്ചുരിദാർ അണിഞ്ഞ്, അവൾ സ്റേറ്ജിലേക്ക് നോക്കി കയ്യും കെട്ടി നിന്ന് ചിരിക്കുകയാണ്. അവളെ കണ്ട മാത്രയിൽ ജിതിന്റെ ഹൃദയം രണ്ടു തവണ അമിതവേഗത്തിൽ തുടിച്ചത് പോലെ തോന്നി പെട്ടെന്ന്. അവൻ നെടുവീർപ്പിട്ടു. അവൾ വന്നു. തന്റെ കാത്തിരിപ്പ് വെറുതെയായില്ല. രണ്ടാം നിലയിൽ നിന്നും അവളുടെ മുൻപിലേക്ക് എടുത്തു ചാടാൻ തോന്നി ജിതിന്. മുഷ്ഠി ചുരുട്ടി കൈവരിയിൽ ഇടിച്ച് പരവേശമടക്കാൻ ശ്രമിച്ചു അവൻ. സ്റ്റേജിൽ നോക്കി നിന്ന കോകില ചുറ്റുവട്ടത്തേക്ക് കണ്ണോടിക്കുന്നതും പെട്ടെന്ന് താൻ നിൽക്കുന്ന സ്ഥലത്തേക്ക് നോട്ടമെത്തിക്കുന്നതും കണ്ട് അവൻ പെട്ടെന്ന് കൈവരിയോടെ ചേർന്ന തൂണിന് പിന്നിലൊളിച്ചു. അവൾ തന്നെ കണ്ടു കാണുമോ എന്നവൻ ചിന്തിച്ചു. ഹേയ്, കാണാൻ വഴിയില്ല. രണ്ടാം നിലയിലും മൂന്നാം നിലയിലും ലൈറ്റ് ഇട്ടിട്ടില്ല. ഗ്രൗണ്ടിലെ വെളിച്ചം വീഴുന്നിടമല്ലാതെ, മറ്റെല്ലാ സ്ഥലത്തും ഇരുട്ടാണ്. താൻ നിൽക്കുന്ന സ്ഥലത്തു പോലും. ഈ ഇരുട്ടിൽ അവൾ തന്നെ കാണാൻ വഴിയില്ല എന്നവൻ കരുതി. എങ്ങാനും കണ്ടാൽ, അവളോട് സംസാരിക്കാൻ സാധിച്ചാൽ, അവളുടെ വാക്കുകൾ തട്ടി ഇനിയും മുറിവേൽക്കാൻ തന്റേയുള്ളിൽ ഇടമില്ല. അവൻ അല്പം ചെരിഞ്ഞു നിന്ന് ഒളിഞ്ഞു നോക്കി. എന്നാൽ അവൾ നിന്നിടത്ത് ആ കഷണ്ടിക്കാരനെയല്ലാതെ അവളെ കാണുവാൻ കഴിഞ്ഞില്ല.