വീട് വിട്ടിറങ്ങിയ നാസറിനെയും ഭാര്യയെയും കാണാൻ അവന്റെ ഉമ്മ ഇടക്കൊക്കെ വരുമായിരുന്നു. അവർക്ക് നസീമയെ വലിയ ഇഷ്ടമാണ്. ഇത് പോലൊരു മൊഞ്ചത്തി ഹൂറിയെ കെട്ടിയ എന്റെ മകൻ ഭാഗ്യവാനാണെന് അവർ ഇടക്കിടെ പറയുമായിരുന്നു, അപ്പോഴൊക്കെയും നസീമയുടെ കവിളുകൾ നാണം കൊണ്ട് റോസ് കളറാവുമായിരുന്നു.
തന്നെ ധിക്കരിച്ചു ജീവിക്കുന്ന മകനോട് പിതാവിന് അരിഷവും അമർഷവും കൂടിക്കൂടി വന്നു എന്നല്ലാതെ ഒരിക്കലും കുറഞ്ഞില്ല. അതിനിടക്ക് നസീമ ഒരു ആണ്കുഞ്ഞിൻ ജന്മം നൽകിയിരുന്നു. ജീവിതം ഒരു വിധം പച്ചപിടിച്ചു വരുന്നതിടക്ക് നാസറിന്റെ ഉമ്മ മരിച്ചു. അതയാൾക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ മാതാവും പിതാവും എല്ലാമായ വ്യെക്തി വിടപറഞ്ഞപ്പോൾ അയാൾക്ക് ഉള്ള ഏക തുണയും നഷ്ടപ്പെട്ടു എന്നയാൾ തിരിച്ചറിയുകയായിരുന്നു.
*********
നാട്ടിൽ ഒരു തടിമിൽ ഏറ്റെടുത്ത് നടത്തി കൊണ്ടിരിക്കുകയാണ് നാസർ. ഏകദേശം പതിനാല് വർഷമായി ഈ ഫീൽഡിലാണ് അയാൾ. ഇപ്പോൾ അത്യാവശ്യം കച്ചവടം ഒക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. ടൗണിൽ കണ്ണായ സ്ഥലത്ത് ഒരു വീട് വെക്കാൻ അയാൾ സ്ഥലം വാങ്ങിച്ചു പണി തുടങ്ങിയിരുന്നു. എങ്കിലും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് മാറി നിൽക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിൽക്കുമ്പോൾ ഉമ്മ അടുത്തുള്ള പോലെ അയാൾക്ക് തോന്നും.. അതൊരു കരുത്താണ്. നസീമയും പൂർണ്ണമായും ആ വീടും പരിസരവുമായി പൊരുത്തപെട്ട് കഴിഞ്ഞു. കുടുംബക്കാരായിട്ട് വളരെ അപൂർവം ആളുകൾ മാത്രമാണ് അവിടെ വിരുന്നു വരാറുള്ളത്. അതും വല്ലപ്പോഴും. തന്റെ ജീവിതം ഭർത്താവിനും മകനും വേണ്ടി ജീവിക്കുന്നതിൽ ഏറ്റവും സന്തോഷം നസീമക്ക് തന്നെ ആയിരുന്നു.
ആയിടെ ഒരു നാൾ തടിമിൽ പണിക്കാര് തമ്മിലുള്ള കശപിഷ തർക്കത്തിലേക്കും അടിയിലേക്കും കലാശിച്ചു. തടയാൻ ചെന്ന നാസറിനെ അതിൽ ഒരുത്തൻ പിടിച്ച് അടിച്ചു. ശരീരം വേദനയായപ്പോൾ നാസറും തിരിച്ചു കൊടുത്തു. അവർ തമ്മിൽ മൽപ്പിടുത്തം നടക്കുമ്പോൾ തല്ലിയവനെ മറ്റൊരാൾ വന്ന് വയറ്റിൽ കുത്തി, കുത്തുമ്പോൾ നാസർ അയാളെ പിടിച്ചു കീഴ്‌പ്പെടുത്തി നിൽക്കുകയായിരുന്നു. കുത്തേറ്റയാൾ അവരുടെ കണ്മുന്നിൽ തന്നെ വീണു മരിച്ചു. നാസറിന് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ആരൊക്കെയോ ചേർന്ന് പോലീസിനെ വിളിച്ചപ്പോഴേക്കും കുത്തിയ ആൾ ഓടി രക്ഷപ്പെട്ടിരുന്നു. പോലീസെത്തി കാര്യങ്ങൾ ഒക്കെ മനസിലാക്കി വേണ്ട നടപടി ക്രമങ്ങൾ ഒക്കെ എടുത്ത് പ്രതിയെ പിടികൂടാൻ വേണ്ട തിരച്ചിൽ ഊർജ്ജിതമാക്കി.