“അപ്പൊ എങ്ങനെയാ… ക്യാഷ് ആണോ അതോ കാർഡ് ആണോ!”
“ഇതാ… അമ്പതിനായിരത്തിന്റെ ലിമിറ്റ് ഉണ്ട്. നോക്കി ചിലവാക്കണം…”
അമ്മ നെടുവീർപ്പിട്ടുകൊണ്ട്, മനസ്സില്ലാമനസ്സോടെ പേഴ്‌സിൽ നിന്നും എടിഎം കാർഡ് എടുത്ത് എനിക്ക് നേരെ നീട്ടി. മുഖത്ത് അപ്പോഴും അനിഷ്ട്ട ഭാവമുണ്ടായിരുന്നു…
ഞാൻ അതൊന്നും ഗൗനിക്കാതെ, തികഞ്ഞ പുച്ഛത്തോടെ ആ കാർഡ് രണ്ട് വിരൽ കൊണ്ട് റാഞ്ചി എടുത്തു.
“മ്മ്… കാണാം…”
ഒരു മുരളലോടെ ഞാൻ തിരിഞ്ഞു നടന്നു.
പിന്നെ അങ്ങോട്ട് ഒരു നടപ്പായിരുന്നു… സാക്ഷാൽ രജനികാന്ത് സ്റ്റൈലിൽ! സ്ലോ മോഷനിൽ, തല ഉയർത്തി, നെഞ്ച് വിരിച്ച്… ഓരോ ചുവടിലും ആ തറ കുലുങ്ങുന്നുണ്ടോ എന്ന് തോന്നും വിധം ഗമയിൽ ഞാൻ നീങ്ങി.
ചേച്ചിയും ഏട്ടത്തിയും അച്ഛനും അമ്മയും ഒക്കെ എന്റെ പിന്നിൽ അന്തംവിട്ട് നിൽക്കുകയാണ് എനിക്ക് അവരേ നോക്കാതെ തന്നേ മനസ്സിലായിരുന്നു… അതുക്കൊണ്ടുതന്നെ ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ലാ,സാവധാനം നടന്ന് ഹാളിന്റെ മൂലയിലേക്ക് നീങ്ങി.
ഹാളിന്റെ ആ വളവ് തിരിഞ്ഞ്, അവരുടെ കണ്ണിൽ നിന്നും മറഞ്ഞതും…
പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു!
ആരും കാണുന്നില്ലെന്ന് ഉറപ്പായ നിമിഷം, കാലിന് ചിറക് മുളച്ച പോലെ ഞാൻ റൂമിലേക്ക് വെച്ചുപിടിച്ചു. ശരവേഗത്തിൽ റൂമിലെത്തി, വാതിലടച്ചു കുറ്റിയിട്ടു.
ശേഷം കയ്യിലിരുന്ന ആ എടിഎം കാർഡിലേക്ക് നോക്കി…
“മുത്തേ… നീ എൻ ഖൽബാണ്…”
ഞാൻ ബെഡിലേക്ക് മലർന്നു കിടന്നു, കയ്യിലിരുന്ന ആ എടിഎം കാർഡ് നെഞ്ചോട് ചേർത്തുപിടിച്ചു.