ഞങ്ങൾ ആ തട്ടുകടയിൽ എത്തി. ഒരു പഴയ ബെഞ്ച്. അതിൽ നിറയെ ഈച്ച.
ഞാൻ കയറി ആ ബെഞ്ചിൽ ഇരുന്നു. വെറുതെ ഇരിക്കുകയല്ല, ഒരു കാൽ ബെഞ്ചിന്റെ മുകളിൽ കയറ്റി വെച്ച്, കൈലി ഒന്നുകൂടി കേറ്റിക്കുത്തി, തനി ലോക്കൽ ആയിട്ടാണ് ഇരിപ്പ്.
“ഇരിക്ക്…”
ഞാൻ കല്പിച്ചു.
അവൾ അറപ്പോടെ ആ ബെഞ്ചിന്റെ ഒരറ്റത്ത്, തുമ്പത്തിരുന്നു. അവളുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ബാഗ് എവിടെ വെക്കുമെന്ന് അറിയാതെ മടിയിൽ തന്നെ വെച്ചു.
“ചേട്ടാ… രണ്ട് ചായ! നല്ല കടുപ്പത്തിൽ!”
ഞാൻ അലറി വിളിച്ചു പറഞ്ഞു.
“പിന്നെ രണ്ട് പരിപ്പുവടയും!”
തട്ടുകടക്കാരൻ ഗ്ലാസ്സ് കൊണ്ട് ‘ടിം ടിം’ എന്ന് ശബ്ദമുണ്ടാക്കി ചായ അടിക്കുന്നു.
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.
“എന്താടോ നോക്കുന്നേ? ഞാൻ ഇങ്ങനൊക്കെയാ… ഈ കോട്ടും സ്യൂട്ടും ഒന്നും എനിക്ക് ചേരില്ല. കണ്ടില്ലേ എന്റെ ലുക്ക്?”
ഞാൻ ഷർട്ടിന്റെ കോളർ പൊക്കി.
അവൾ ഒന്നും മിണ്ടുന്നില്ല. കൂളിംഗ് ഗ്ലാസ്സ് കയ്യിൽ വെച്ച് എന്നെത്തന്നെ ഉറ്റുനോക്കുകയാണ്.
ചായ വന്നു.
ഞാൻ ഗ്ലാസ്സ് കയ്യിലെടുത്തു. എന്നിട്ട് ചായ പ്ലേറ്റിലേക്ക് ഒഴിച്ച്, വലിയ ശബ്ദത്തിൽ വലിച്ച് വലിച്ച് കുടിക്കാൻ തുടങ്ങി.
അവൾ ഇതൊക്കെ കണ്ട് ഞെട്ടിയിരിക്കുകയാണ്.
“കുടിക്കടോ… നല്ല ബെസ്റ്റ് ചായയാ… സ്റ്റാർ ഹോട്ടലിലെ ചായക്കൊക്കെ എന്ത് …”
ഞാൻ ഒരു പരിപ്പുവട എടുത്ത് കടിച്ച്, വായ തുറന്ന് ചവച്ചുകൊണ്ട് പറഞ്ഞു. ഇടയ്ക്ക് വായിൽ നിന്നും ഭക്ഷണം തെറിച്ച് അവളുടെ ദേഹത്ത് വീഴാതിരിക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു….