“അയ്യോ… പേഴ്സ് എടുക്കാൻ മറന്നോ? അതോ താഴെ വീണോ…”
ഞാൻ വെറുതെ ഒരു ഷോ കാണിച്ചു. കയ്യിൽ അമ്പതിനായിരം രൂപയുടെ കാർഡും ചില്ലറയും ഒക്കെ ഭദ്രമായി ഇരിപ്പുണ്ട്. പക്ഷെ ഇവളുടെ മുന്നിൽ ഒന്നുകൂടി തറയാവേണ്ടേ…?
എന്റെ നാടകം കണ്ട് അവൾ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു പുച്ഛം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവൾ ബാഗിൽ നിന്നും ഒരു 500 രൂപയുടെ നോട്ട് എടുത്ത് കടക്കാരന് നീട്ടി.
കടക്കാരൻ ചേട്ടൻ ബാക്കി ചില്ലറ എടുക്കാൻ തുനിഞ്ഞതും, അവൾ ‘വേണ്ട’ എന്ന അർത്ഥത്തിൽ കൈ കാണിച്ചു.
“ഇറ്റ്സ് ഓക്കെ…”
കടക്കാരൻ ചേട്ടൻ എന്നെ ഒന്ന് ഇരുത്തി നോക്കി.
ഹോ! എന്തൊരു നോട്ടമാണത്! നിലവിളക്കിന് മുന്നിൽ ചാണകം കണ്ടത് പോലെയൊരു നോട്ടം…
‘ഇവനെപ്പോലൊരു കൂതറയുടെ കൂടെ ഇങ്ങനൊരു മാലാഖയോ?’ എന്ന അസൂയയും പുച്ഛവും ഒക്കെ ആ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നത് കാണാം.
സംഗതി ഏറ്റിട്ടുണ്ട്! ഇനി കുറച്ചുകൂടി ഒന്ന് ഉഷാറാക്കിയാൽ മതി, ഇവൾ എന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പൊയ്ക്കോളും.
അവൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കൈ കാണിച്ചു. ഡ്രൈവർ വേഗം വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി.
അവൾ ഡ്രൈവറുടെ അടുത്തുചെന്നു.
“താൻ പൊയ്ക്കോ.ഞാൻ വന്നോളാം…”
അവളുടെ ശബ്ദത്തിൽ തികഞ്ഞ അധികാരം. ഡ്രൈവർ മറുത്തൊന്നും പറഞ്ഞില്ല. ഒരു മാതൃകാ പുരുഷോത്തമനെപ്പോലെ ശരി മേഡം എന്ന മട്ടിൽ തലയാട്ടി സല്യൂട്ട് അടിച്ച്, കീ അവൾക്ക് കൈമാറി അവിടെ നിന്നും മാറി നിന്നു.