കൃത്യം അര മണിക്കൂർ.
ഞെട്ടി എഴുന്നേറ്റു. ക്ലോക്കിലേക്ക് നോക്കി. സമയം 8 മണി കഴിഞ്ഞിരിക്കുന്നു. തലയ്ക്ക് ഇപ്പോഴും ഒരു ഭാരമുണ്ട്. പക്ഷെ നേരത്തെ ഉണ്ടായിരുന്ന ആ കറക്കം മാറിയിട്ടുണ്ട്.
ഇനിയും ഈ വീട്ടിൽ നിന്നാൽ അമ്മയുടെയും ചേച്ചിയുടെയും ‘കല്യാണപുരാണം’ കേട്ട് എനിക്ക് വട്ടാവും. ഒരാളോട് സംസാരിക്കണം. എന്റെ അവസ്ഥ മനസ്സിലാക്കുന്ന ഒരേയൊരാൾ…
കിരൺ!
അവനെ കണ്ടാലേ എനിക്കൊരാശ്വാസം കിട്ടൂ. കാര്യങ്ങൾ അവനോട് ഒന്ന് തുറന്നു പറയണം.
ഞാൻ വേഗം ഷർട്ട് എടുത്തു ഇട്ടു. ഹാളിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അമ്മയും ചേച്ചിയും ഇപ്പോഴും സോഫയിൽ ഇരുന്ന് ഗൗരവമായ ചർച്ചയിലാണ്….
എന്നെ കണ്ടതും അമ്മ എന്തോ ചോദിക്കാൻ വന്നു.
“ഞാൻ… ഞാൻ കിരണിന്റെ വീട് വരെ ഒന്ന് പോവാ…”
മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ചെരുപ്പിട്ട് വേഗത്തിൽ ഇറങ്ങി നടന്നു. നടക്കുമ്പോഴും എന്റെ കൈ അറിയാതെ കഴുത്തിലെ ആ പാടിൽ തടവുന്നുണ്ടായിരുന്നു.
ഞാൻ കിരണിന്റെ വീടിന്റെ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. എന്നെ കണ്ടതും ഉമ്മറത്തിരുന്ന കിരൺ എഴുന്നേറ്റു. എന്റെ മുഖത്തെ വെപ്രാളവും നടത്തത്തിലെ വേഗതയും കണ്ടപ്പോൾ തന്നെ അവന് കാര്യം പിടികിട്ടി.
“എന്താടാ… മുഖത്തൊരു പന്തികേട്? വാ… നമുക്ക് മുകളിലേക്ക് പോകാം.”
അവൻ എന്നെയും കൂട്ടി ടെറസിലേക്ക് നടന്നു.
രാത്രി എട്ടു മണി കഴിഞ്ഞിരിക്കുന്നു. ചുറ്റും കൂരിരുട്ട്. ദൂരെ കൊച്ചി നഗരത്തിലെ ലൈറ്റുകൾ മിന്നിത്തുടങ്ങിയിട്ടുണ്ട്. രാത്രിയിലെ തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും എന്റെ ഉള്ളിലെ ചൂട് മാറിയിരുന്നില്ല. ഞങ്ങൾ ടെറസിന്റെ കൈവരിയിൽ ചാരി നിന്നു.