അച്ഛന്റെ ശബ്ദം!
ആ ശബ്ദത്തിൽ ഒരു തീരുമാനമുണ്ട്. ഞാൻ പെട്ടു. അനുസരിക്കാതെ വയ്യല്ലോ.
ഞാൻ പതുക്കെ തിരിഞ്ഞു. എല്ലാവരും എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്. ഒരു പ്രതിയെ വിസ്തരിക്കാൻ ഇട്ടിരിക്കുന്ന ജഡ്ജിയേയും വക്കീലന്മാരെയും പോലെ.
ഞാൻ പമ്മിപ്പമ്മി ചെന്ന് സോഫയുടെ ഒരറ്റത്ത്, അച്ഛന്റെ മുഖത്ത് നോക്കാതെ ഇരുന്നു. അടുത്ത വെടിയുണ്ട എവിടുന്ന് വരുമെന്ന് അറിയാത്തതുകൊണ്ട് ഞാൻ തറയിലേക്ക് തന്നെയാണ് നോക്കിയത്….
ഹാളിലെ ആ നിശബ്ദത വല്ലാതെ കനത്തുനിൽക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കുന്നു.
ആ മൗനം കീറിമുറിച്ചുകൊണ്ട് ഏട്ടനാണ് സംസാരിച്ചു തുടങ്ങിയത്. അതുവരെ ഗൗരവത്തിൽ ഇരിക്കുകയായിരുന്ന ഏട്ടൻ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
“ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞു… അമ്മ പറഞ്ഞു.”
ഏട്ടൻ സോഫയിൽ ഒന്ന് അമർന്നിരുന്നു.
“പക്ഷേ അഭി… അവർ പറയുന്നതിലൊക്കെ എന്തോ ഒരു പൊരുത്തക്കേട് പോലെ എനിക്ക് തോന്നുന്നു.”
ഞാൻ തലയുർത്തി ഏട്ടനെ നോക്കി. എന്താണ് ഏട്ടൻ ഉദ്ദേശിക്കുന്നത്?
“എടാ… എന്റെ അറിവിൽ നിനക്ക് ഫ്രണ്ട്‌സ് ആയിട്ട് ആ കിരൺ മാത്രമേ ഉള്ളൂ. അല്ലാതെ നീ അങ്ങനെ പുറത്തൊന്നും കറങ്ങി നടക്കുന്നവനല്ല. കോളേജിൽ പോവുന്ന കാലത്ത് പോകും, വരും. അത്രതന്നെ. അങ്ങനെയുള്ള നിന്നെ പണ്ട് എവിടെയോ വെച്ച് കണ്ടെന്നും, അന്ന് മുതൽ പ്രേമം തോന്നിയെന്നും ഒക്കെ പറയുമ്പോൾ… എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ…”