അതും പറഞ്ഞ് ഒരു നായകനെപ്പോലെ, നെഞ്ചും വിരിച്ച് ഞാൻ മുറിയിലേക്ക് നടക്കാൻ തുടങ്ങി….. പിന്നിൽ നിന്നും ചേച്ചിയുടെയും ഏട്ടത്തിയുടെയും അടക്കിപ്പിടിച്ച ചിരി എനിക്ക് കേൾക്കാമായിരുന്നു….
ശവങ്ങൾ… 😤
രണ്ടടി വെച്ചു…
പെട്ടെന്നാണ് ഹാളിലെ നിശബ്ദത കീറിമുറിച്ചുകൊണ്ട് അമ്മയുടെ ഫോൺ റിങ് ചെയ്തത്.
അതൊരു സാധാരണ റിങ്ടോൺ ആയിരുന്നില്ല, എന്തോ സൈറൺ മുഴങ്ങുന്ന ഫീലായിരുന്നു എനിക്ക് തോന്നിയത്…
ഞാൻ തിരിഞ്ഞു നോക്കി. അമ്മ ഫോണെടുക്കുന്നില്ല. ടീപ്പോയിലിരുന്ന് വൈബ്രേറ്റ് ചെയ്യുന്ന ആ ഫോണിലേക്ക് അമ്മ നോക്കി നിൽക്കുന്നത് കണ്ടാൽ തോന്നും, അതൊരു ഫോണല്ല, പൊട്ടാൻ പോകുന്ന ടൈം ബോംബ് ആണെന്ന്!
“ആരാ അമ്മേ?”
അമ്മയുടെ ആ ഇരിപ്പ് കണ്ട് ചേച്ചി ചോദിച്ചു
“അവളാ മോളേ… അനു…”
ആ പേര് കേട്ടതും അതുവരെ ചിരിച്ചുകൊണ്ടിരുന്ന ഏട്ടത്തിയുടെ മുഖം മാറി. ആകെ വെപ്രാളമായി.
“അയ്യോ! അമ്മേ വേഗം എടുക്ക്… കട്ട് ആവുന്നതിന് മുൻപ് എടുക്ക്…”
ഏട്ടത്തിയുടെ ശബ്ദത്തിൽ നല്ല പേടിയുണ്ടായിരുന്നു. മുതലാളി വിളിക്കുമ്പോൾ തൊഴിലാളിക്ക് പേടി തോന്നുന്നത് സ്വാഭാവികം.
ഇതൊക്കെ കണ്ടപ്പോൾ എന്റെ നായക വേഷം ഞാൻ തൽക്കാലം അഴിച്ചുവെച്ചു. നടന്നുപോയ ഞാൻ അവിടെത്തന്നെ ബ്രേക്കിട്ടു. പിന്നെ പതിയെ റിവേഴ്സ് ഗിയറുമിട്ട്, വാതിലിന്റെ മറവിലേക്ക് വലിഞ്ഞു. ഒരു കള്ളനെപ്പോലെ, പാതി ശരീരം മാത്രം പുറത്തിട്ട് ഞാൻ അവരെ ഒളിഞ്ഞുനോക്കി.