പതിവ് പോലെ ആ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. സന്തോഷമാണോ, ദേഷ്യമാണോ, അതോ പുച്ഛമാണോ… ഒന്നും തിരിച്ചറിയാൻ പറ്റാത്ത ആ നോട്ടം. “എന്റെ വയറിലേക്കാണോടാ നീ നോക്കിയത്?” എന്ന് അവൾ ചോദിക്കുമോ എന്ന് വരെ ഞാൻ ഭയന്നു.
അതിനിടയിലാണ് അവിടെ ഉണ്ടായിരുന്ന, അത്യാവശ്യം പ്രായവും നല്ല തടിയുമൊക്കെയുള്ള ഒരാൾ ശബ്ദമുയർത്തി സംസാരിച്ചത്. പുള്ളി ഒരു കാരണവരെപ്പോലെ പറഞ്ഞു:
“എന്നാലും… ചെക്കനും പെണ്ണിനും എന്തെങ്കിലും സ്വകാര്യം സംസാരിക്കാൻ കാണില്ലേ? ഇതൊരു കീഴ്വഴക്കമല്ലേ… അവർ മാറി നിന്ന് സംസാരിച്ചോട്ടെ. നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.”
അത് കേട്ടതും അനുവിന്റെ നോട്ടം നേരെ അവളുടെ അമ്മയുടെ മുഖത്തേക്ക് പോയി. ഒരു അനുവാദത്തിന് വേണ്ടിയുള്ള നോട്ടം.
ലക്ഷ്മി മാഡം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ‘പൊയ്ക്കോളൂ’ എന്ന രീതിയിൽ തലയാട്ടി.
അനു മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് എന്നെ ഒന്ന് നോക്കി. ‘വാ’ എന്ന് പറയാതെ പറയുന്ന നോട്ടം.
ഞാൻ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. ആ വലിയ ഗോവണിപ്പടികൾ കയറുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. വഴിയിലൊന്നും അവൾ തിരിഞ്ഞു നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മുന്നിൽ നടക്കുന്ന അവളുടെ മുടിയഴിച്ചിട്ട രൂപം മാത്രം ഞാൻ കണ്ടു.
ഏതോ വലിയ ഹോട്ടലിലെ കോറിഡോർ പോലെ തോന്നിക്കുന്ന ഇടനാഴിയിലൂടെ നടന്ന്, അവൾ ഒരു മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി…. പിന്നാലെയായി ഞാനും…