അഭിമന്യുവിന്റെ ഉറക്കത്തിൽ പോലും അവന്റെ മുഖത്ത് ആ പഴയ കുസൃതിക്കാരൻ കുട്ടിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു. അവന്റെ നെറ്റിയിൽ പടർന്ന മുടിയിഴകൾ ഗൗരി മെല്ലെ ഒതുക്കിവെച്ചു. പക്ഷേ, ആ മുഖത്തേക്ക് നോക്കുന്തോറും ഗൗരിയുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടായിരുന്നു. അഭിമന്യുവിനെക്കുറിച്ച് കുറച്ചുപേർക്ക് മാത്രം അറിയാവുന്ന, അവൻ പോലും തിരിച്ചറിയാത്ത ചില സത്യങ്ങൾ… ആ ഓർമ്മകൾ അവളുടെ ഉള്ളിൽ നീറ്റലായി പടർന്നു.
എത്രയൊക്കെ സന്തോഷിക്കാൻ ശ്രമിച്ചാലും, ആ രഹസ്യത്തിന്റെ ഭാരം ഗൗരിയെ വല്ലാതെ തളർത്തുന്നുണ്ട്. തന്റെ അനിയന്റെ നിഷ്കളങ്കമായ ആ ചിരിക്കും ഉറക്കത്തിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി. ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിൽ വീഴാതിരിക്കാൻ അവൾ മുഖം വെട്ടിച്ചു.
അപ്പുറത്തിരുന്ന മഹിമ നിശബ്ദയായി ഈ കാഴ്ചകൾ നോക്കിനിൽക്കുകയായിരുന്നു. ഗൗരിയുടെയും അഭിയുടെയും ഈ ആത്മബന്ധം എന്നും അവൾക്ക് അത്ഭുതമായിരുന്നു. മഹിമ മെല്ലെ മുന്നോട്ട് നീങ്ങി, തന്റെ സാരിത്തുമ്പ് കൊണ്ട് ഗൗരിയുടെ കവിളിലെ കണ്ണുനീർ ഒപ്പി എടുത്തു.
“മതി ഗൗരി… നീ ഇങ്ങനെ ഓരോന്ന് ഓർത്ത് കരഞ്ഞാൽ അവൻ ഉണരും. പിന്നെ അവനും സമാധാനം ഉണ്ടാവില്ല,”
മഹിമ വളരെ പതുക്കെ മന്ത്രിച്ചു.
ഗൗരി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു, പക്ഷേ അതിൽ ഒരു തേങ്ങൽ ഒളിഞ്ഞിരുന്നു.
“പാവമാ ഇവൻ… ഒരു പഞ്ചപാവം!, എനിക്കെന്തോ ഇവൻ എത്ര വളർന്നാലും എപ്പോഴും ഉള്ളിലൊരു നീറ്റലാണ്… “