ദാഹം ശമിച്ചതോടെ അനുവിന്റെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നു. അവൾ കുറ്റബോധത്തോടെ ലക്ഷ്മിയെ നോക്കി. പക്ഷേ ലക്ഷ്മി അവളെ ചേർത്തുപിടിച്ച് തന്റെ മാറിലേക്ക് ചായ്ച്ചു. അനു ലക്ഷ്മിയുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു.
“സാരമില്ലെടാ…” ലക്ഷ്മി അവളുടെ കാതിൽ മന്ത്രിച്ചു.
ആ വലിയ തറവാടിന്റെ ഇരുളിൽ, ചോരയുടെ ഗന്ധവും സ്നേഹത്തിന്റെ ചൂടും പങ്കുവെച്ച് അവർ രണ്ടുപേരും പരസ്പരം പുണർന്നു കിടക്കുകയാണ്…. പുറത്ത് ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞതോടെ ആ മുറി പൂർണ്ണമായും ഇരുട്ടിലായി.
ഇരുട്ടിൽ തന്റെ അമ്മയായ ലക്ഷ്മിയുടെ മാറിലേക്ക് മുഖം ചേർത്തു കിടക്കുമ്പോഴും അനുവിന്റെ ഉള്ളിൽ പല ചോദ്യങ്ങളും തിളച്ചു മറിയുന്നുണ്ടായിരുന്നു.
അമ്മയുടെ നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം ആ വിരലുകൾ അനുവിന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടിരുന്നു.
“അമ്മേ…”
നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അനു മെല്ലെ വിളിച്ചു.
“മ്മ്മ്…”
ലക്ഷ്മി മൂളി. ഒരു കുഞ്ഞിനെയെന്നപോലെ അവൾ മകളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു.
“എന്തിനാ അമ്മേ അവനെ എന്റെ തലയിൽ കെട്ടിവെക്കുന്നത്?”
അനുവിന്റെ സ്വരത്തിൽ നേരിയ പരിഭവമുണ്ടായിരുന്നു.
“എനിക്കവനെ നേരത്തെ അറിയാമെന്ന് എന്തിനാ അമ്മ അവരോട് കള്ളം പറഞ്ഞത്?”
തന്റെ മകളുടെ സംശയങ്ങൾക്ക് ലക്ഷ്മി പെട്ടെന്ന് മറുപടി പറഞ്ഞില്ല. ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആ അമ്മയ്ക്ക് കുറച്ചു സമയം വേണ്ടി വന്നു.