പിറ്റേദിവസം മൈക്കിൾ മരിച്ച കാര്യമൊക്കെ പറയുന്ന കൂട്ടത്തിൽ ബാങ്കിൽ നിന്നും ചാച്ചൻ മുപ്പതു ലക്ഷം രൂപ പിൻവലിച്ച കാര്യം സോഫിയ പറഞ്ഞത് റോയി പ്രത്യേകം ശ്രദ്ധിച്ചു…
വെറുതെ പണം കളയുന്ന ആളല്ല മൈക്കിളച്ചായൻ.. അത് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടാവും അതിന്റെ എന്തെങ്കിലും രസിപ്റ്റോ രേഖയോ ഉണ്ടാവും…
റോയി സോഫിയയോട് പറഞ്ഞു നമുക്ക് ചാച്ചന്റെ മേശയും പെട്ടികളും ഒന്നുകൂടി നോക്കിയാലോ…
ഞങ്ങൾ എല്ലാം പലതവണ നോക്കിയതാ റോയിച്ചാ.. അതിലൊന്നും ഒന്നുമില്ല….
വെറുതെ ഒന്നു കൂടി നോക്കാം.. ചിലപ്പോൾ എന്തെങ്കിലും തുമ്പു കിട്ടിയാലോ…
അലമാര മൈക്കിളിന്റെ മേശയുടെ ഡ്രോകൾ.. മരം കൊണ്ടുള്ള ഒരു പെട്ടി..ഒക്കെ നോക്കി പ്രതീക്ഷിച്ചത് ഒന്നും കിട്ടിയില്ല…
അലമാരയിൽ ഒരു സൈഡിൽ മൈക്കിളിന്റെ രണ്ടു മൂന്ന് ഷർട്ടുകളും മുണ്ടുകളും ഓർമ്മക്കായി സൂക്ഷിച്ചു വെച്ചിരുന്നു ശോഭന.. അതിനിടയിൽ തുണിയിൽ പൊതിഞ്ഞ രണ്ടു ഡയറി ഇരിക്കുന്നത് ലില്ലിയാണ് കണ്ടത്…
അത് അച്ചായന്റെ ഡയറിയാണ് ഞാനാണ് പൊതിഞ്ഞു വെച്ചത്.. ശോഭന പറഞ്ഞു…
ഒരു കൗതുകം തോന്നി ആ ഡയറികൾ എടുത്തു മറിച്ചു നോക്കി…
ചില പേജുകൾ റോയിയുടെ കണ്ണുകൾ നനച്ചു..
ഇന്ന് 7/ 4/ 78 റോയിയുടെ കോളേജിൽ പോയി.. അവന്റെ ഫീസ് അടച്ചു.. നന്നായി പഠിക്കുന്നുണ്ടന്നു അവന്റെ അധ്യാപകർ പറഞ്ഞു…സന്തോഷം തോന്നി…
വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയത് മറയ്ക്കാൻ അവൻ പാടുപെട്ടു…
ഇന്ന് 22/ 4/ 78
ഞാൻ കമ്പത്ത് പോയി..ബാങ്കിൽ നിന്നും എടുത്ത പണം നായ്ക്കരെ ഏൽപ്പിച്ചു.. കുറച്ചു കൂടി ബാക്കിയുണ്ട്.. രണ്ടാഴ്ചക്കുള്ളിൽ സംഘടിപ്പിക്കാം എന്ന് പറഞ്ഞിട്ട് പൊന്നു.. വേലു നായ്ക്കർ നല്ല മനുഷ്യനാണ്…
ഒരിക്കൽ തമിഴ് നാട്ടിലെ കമ്പത്ത് പോയപ്പോൾ തന്നെയും ജീപ്പിൽ കയറ്റി കൊണ്ടുപോയത് റോയി ഓർത്തു..
അവിടെ എന്തോ സ്ഥലത്തിന്റെ ഇടപാടുകൾ പറഞ്ഞത് ഓർക്കുന്നു..
താൻ ചെറിയ കുട്ടിയായിരുന്നു.. ഒന്നും ശരിക്ക് ഓർമയില്ല… നീളമുള്ള ഷെഡ്‌ഡുകളിൽ ഒരുപാട് കോഴികളെ കണ്ടത് ഓർമയുണ്ട്…
ഒരു കാര്യം ഉറപ്പാണ്..
എന്തോ ഇടപാട് വേലു നായ്ക്കർ എന്ന ആളുമായി മൈക്കിളച്ചായന് ഉണ്ടായിരുന്നു.. അതിന്റെ ഭാഗമായി ബാങ്കിൽ നിന്നെടുത്ത പണം അയാൾക്ക് കൊടുത്തിട്ടുണ്ട്…