“ഞാൻ കാരണമാണ് ഡെന്നിസ് ഇങ്ങനെ ഈ മഞ്ഞത്ത് നടക്കുന്നത്…”
കുറ്റബോധത്തോടെ സംഗീത പറഞ്ഞു.
“അല്ലായിരുന്നെകിൽ ലിവിങ് റൂമിൽ …തീ കാഞ്ഞ് ….നല്ല റം ഒക്കെ കഴിച്ച്..നല്ല ഒരു ടിപ്പിക്കൽ പട്ടാളക്കാരനെപ്പോലെ…”
“ആ അർത്ഥത്തിൽ ഞാനൊരു നല്ല പട്ടാളക്കാരനല്ല സംഗീത…”
“ഏത് അർത്ഥത്തിൽ…?”
“റമ്മിന്റെ കാര്യത്തിൽ…”
സംഗീത അവിശ്വസനീയതോടെ അയാളെ നോക്കി.
“എന്ത്? കള്ളുകുടിക്കാത്ത പട്ടാളക്കാരനോ?”
ഡെന്നിസ് തലകുലുക്കി.
“മാക്സിമം ഷാമ്പയിൻ വരെയേ എത്തിയുള്ളൂ…അതും മടിയാണ്. കള്ളുകുടിക്കാത്ത നല്ല മനുഷ്യൻ എന്ന് സർട്ടിഫിക്കറ്റ് കിട്ടാൻ അല്ല കേട്ടോ…പപ്പാ കുടിച്ച് കുടിച്ചാണ് മരിച്ചത്…അമ്മയെ എന്നും തല്ലും …കണ്ണിൽ മുളകുപൊടി വാരിത്തേക്കും…ചിരവകൊണ്ട് മുഖത്ത് വരയും..അവസാനം കുടിച്ച് ബോധമിലാതെ വഴിയിൽ കിടന്ന് മരിച്ചു….അതുകൊണ്ട് മദ്യത്തിന്റെ മണമടിക്കുമ്പോൾ …ഐ കോണ്ട് ഹെല്പ് തിങ്കിങ് മൈ പൂവർ മദർ…”
നവംബർ മാസത്തെ ആ സായാഹ്നം ചുറ്റും വെളുപ്പ് നിറത്തിൽ ഉത്സവമാടുമ്പോൾ ഡെന്നിസ് സംഗീതയെ നോക്കി നനവോടെ പുഞ്ചിരിച്ചു. ശരത്കാലം മുഴുവൻ ജാലകങ്ങളും കതകുകളും തുറന്നിട്ട് അവർക്ക് ചുറ്റും കുളിരുള്ള സംഗീതം നിറച്ചു.
“സംഗീത കുടിച്ചിട്ടുണ്ടോ?”
ഡെന്നിസ് ചിരിച്ചുകൊണ്ട് ചോദിച്ചു.